
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെയും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്തത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുലിന് നേരിയ പരിക്കുള്ളതിനാലാണ് മലയാളി താരം സഞ്ജു സാംസണെ ഏഷ്യാ കപ്പ് ടീമില്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയത്.
ഏഷ്യാ കപ്പിനുള്ള ടീമില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാക്ക് അപ്പായി ടീമിലുള്ളത് ശാര്‍ദ്ദുല്‍ താക്കൂറാണ്. എന്നാല്‍ ശാര്‍ദ്ദുലിന് ഒരിക്കലും ഹാര്‍ദ്ദിക്കിന്‍റെ പകരക്കാരനാവാന്‍ പറ്റില്ലെന്നും താക്കൂറിന് പകരം ശിവം ദുബെയെ ആയിരുന്നു സെലക്ഷന്‍ കമ്മിറ്റി പകരക്കാരനായി പരിഗണിക്കേണ്ടിയിരുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു. ഏഷ്യാ കപ്പ് ടീമില്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടിയിരുന്ന കളിക്കാരന്‍ ശിവം ദുബെ ആയിരുന്നു. കാരണം, അവന്‍ മികച്ച ഫോമിലാണെന്നത് തന്നെ. ഹാര്‍ദ്ദിക്കിന് പകരക്കാരനാവാന്‍ കഴിയുന്നൊരു താരം എന്തായാലും ടീമില്‍ വേണമായിരുന്നു. പക്ഷെ അതൊരിക്കലും ശാര്‍ദ്ദുല്‍ താക്കൂറായിരുന്നില്ല. കാരണം, ശാര്‍ദ്ദുലിന് ഒരിക്കലും ഹാര്‍ദ്ദിക്കിനെ പോലെ ബാറ്റ് ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിന് ഒരിക്കലും ഹാര്‍ദ്ദിക്കിന്‍റെ ബാക്ക് അപ്പ് ആവാനാവില്ലെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.
എന്നാല്‍ ബൗളിംഗില്‍ ഇന്ത്യക്ക് ഒരു എക്സ്ട്രാ സ്പിന്നറെ കൂടി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു. അത് ചാഹലോ രവി ബിഷ്ണോയിയോ ആകാം. നിലവിലെ ബൗളിംഗ് നിര ഒരേ ദിശയില്‍ പന്തെറിയുന്നവുടേതാണെന്നും നാലു പേസര്‍മാര്‍ ടീമില്‍ ആവശ്യമില്ലെന്നും പകരം ഒരു റിസ്റ്റ് സ്പിന്നറെ ടീമിലെടുക്കാമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!