വനിത ടി20 ലോകകപ്പ്: തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടം

By Web TeamFirst Published Feb 24, 2020, 6:32 PM IST
Highlights

മധ്യനിര താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി.

പെര്‍ത്ത്: മധ്യനിര താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും വനിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. ഷെഫാലി വര്‍മ (17 പന്തില്‍ 39), ജമീമ റോഡ്രിഗസ് (34), വേദ കൃഷ്ണമൂര്‍ത്തി (11 പന്തില്‍ പുറത്താവാതെ 20) എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്. സല്‍മ ഖതുന്‍, പന്ന ഘോഷ് എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ സ്ഥിരം ഓപ്പണര്‍ സ്മൃതി മന്ഥാന ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. റിച്ച ഘോഷാണ് പകരം ടീമിലെത്തിയത്. 

മന്ഥാനയ്ക്ക് പകരം ഓപ്പണറുടെ റോളിലെത്തിയ താനിയ ഭാട്ടിയ (2), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (8), ദീപ്തി ശര്‍മ (11), റിച്ച ഘോഷ് (14) എന്നിവര്‍ നിരാശപ്പെടുത്തി. ജമീമ, ദീപ്തി എന്നിവരുടെ അനാവശ്യ റണ്ണൗട്ടുകളാണ് ഇന്ത്യന്‍ മധ്യനിരയെ ചതിച്ചത്. ആദ്യ വിക്കറ്റിന് ശേഷം ഒത്തുച്ചേര്‍ന്ന ഷെഫാലി- ജമീമ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവുരും 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടീം മികച്ച സ്‌കോറിലേക്ക് പോകുന്നതിനിടെ ഷെഫാലി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. 17 പന്ത് നേരിട്ട ഷെഫാലി 39 റണ്‍സെടുത്തു. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്.

പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. 11 റണ്‍സ് നേരിട്ട ഹര്‍മന്‍പ്രീത് എട്ട് റണ്‍സുമായി മടങ്ങി. പിന്നാലെ ജമീമയും ദീപ്തിയും റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ അവസാനങ്ങളില്‍ വേദയുടെ ബാറ്റിങ്ങ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചു. മറുപടി ബാറ്റിങ്ങ് ഇറങ്ങിയ ബംഗ്ലാദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെടുത്തിട്ടുണ്ട്. ഷമിമ സുല്‍ത്താന (8)യാണ് പുറത്തായത്. ശിഖ പാണ്ഡെയ്ക്കാണ് വിക്കറ്റ്.

click me!