ബിഗ് ബാഷ് ലീഗ് ഫൈനലില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പെര്‍ത്ത് സ്‌കോച്ചേഴ്‌സ് കിരീടം നേടി.

പെര്‍ത്ത്: ബിഗ് ബാഷ് ലീഗ് കിരീടം പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്. ഫൈനലില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് സ്‌കോച്ചേഴ്‌സ് കിരീടം നേടിയത്. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിക്‌സേഴ്‌സ് 20 ഓവറില്‍ 132 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഡേവിഡ് പെയ്ന്‍, ജേ റിച്ചാര്‍ഡ്‌സ്ണ്‍ എന്നിവരാണ് സിക്‌സേഴ്‌സിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ സ്‌കോച്ചേഴ്‌സ് 17.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിച്ചല്‍ മാര്‍ഷ് (44) അര്‍ധ സെഞ്ചുറി നേടി. സ്‌കോച്ചേഴ്‌സിന്റെ ആറാം കിരീടമാണിത്. ഏറ്റവും കൂടുതല്‍ കിരീടം നേടിയതും സ്‌കോച്ചേവ്‌സ് തന്നെ.

വിജയലക്ഷ്യം പിന്തുടരാനെത്തിയ സ്‌കോച്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് - ഫിന്‍ അലന്‍ (22 പന്തില്‍ 36) സഖ്യം 80 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറില്‍ അലന്‍ മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ ആരോണ്‍ ഹാര്‍ഡിക്ക് (5) തിളങ്ങാനായില്ല. ഇതിനിടെ മാര്‍ഷിന്റെ വിക്കറ്റും സ്‌കോച്ചേഴ്‌സിന് നഷ്ടമായി. തുടര്‍ന്നെത്തിയ അഷ്ടണ്‍ ടര്‍ണര്‍ (2) നിരാശപ്പെടുത്തിയെങ്കിലും കൂപ്പര്‍ കൊണോലിയെ (4) കൂട്ടുപിടിച്ച് ജോഷ് ഇന്‍ഗ്ലിസ് (29) ടീമിനെ വിജയത്തിലേക്ക് നയിച്ചു. സീന്‍ ്അബോട്ട് സിക്‌സേഴ്‌സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ 24 റണ്‍സ് വീതം നേടിയ സ്റ്റീവന്‍ സ്മിത്ത്, ജോഷ് ഫിലിപ്പെ, മോയസസ് ഹെന്റിക്വസ് എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ചാച്ച്‌ലന്‍ ഷോ (14), ജോയല്‍ ഡേവിസ് (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഡാനിയേല്‍ ഹ്യൂഗ്‌സ് (7), ജാക്ക് എഡ്വേര്‍ഡ്‌സ് (3), ബെന്‍ മനേന്റി (8), ബെന്‍ ഡ്വാര്‍ഷ്യൂസ് (4), സീന്‍ അബോട്ട് (1) എന്നിവരാണ്് പുറത്തായ മറ്റുതാരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് (1) പുറത്താവാതെ നിന്നു.

YouTube video player