
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ആരൊക്കെയുണ്ടാവണമെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതാരം തിലക് വര്‍മയെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍ അശ്വിന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അശ്വിന്‍റെ അഭിപ്രായത്തോട് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും യോജിച്ചിരുന്നു. ഇതിനിടെയാണ് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ ഹര്‍ഭജന്‍ തന്‍റെ ഏഷ്യാ കപ്പ് ടീമിനെ തെരഞ്ഞെടുത്തത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യന്‍ തോല്‍വി അപ്രതീക്ഷിതമായിരുന്നുവെന്നു പറഞ്ഞ ഹര്‍ഭജന്‍ ലോകകപ്പിന് പോലും യോഗ്യത നേടാന്‍ കഴിയാതിരുന്ന വിന്‍ഡീസിനോട് ഇന്ത്യ അനായാസം ജയിക്കുമെന്നാണ് കരുതിയതെന്നും വ്യക്തമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും സേവനം ഇന്ത്യക്ക് ഇനി അധികകാലം ലഭിക്കില്ലെന്നിരിക്കെ യുവതാരങ്ങള്‍ക്ക് വിന്‍ഡീസ് പര്യടനം മികച്ച അനുഭവമായിരിക്കും സമ്മാനിച്ചിരിക്കുകയെന്നും ഹര്‍ഭജന്‍ പറഞ്ഞു.
സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഹര്‍ഭജന്‍ ടീമിലെടുത്തത്. പതിനാറമാനായി അക്സര്‍ പട്ടേലിനും ഹര്‍ഭജന്‍ ടീമിലിടം നല്‍കിയിട്ടുണ്ട്. പേസര്‍മാരായി മുഹമ്ദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെയാണ് ഹര്‍ഭജന്‍ തെരഞ്ഞെടുത്തത്.
ഹർഭജൻ സിംഗ് തെരഞ്ഞെടുത്ത ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, തിലക് വർമ്മ, സൂര്യകുമാർ യാദവ്, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദ്ദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ (പതിനാറാമന്‍).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!