
ബെംഗലൂരു: വിരാട് കോലിയും ബാബര്‍ അസമും റോയല്‍ ചലഞ്ചേഴ്സ് കുപ്പായത്തില്‍ ബാറ്റ് ചെയ്യുന്നത് ഒന്ന് ഓര്‍ത്തു നോക്കു. അതുപോലെ മുഹമ്മദ് റിസ്‌വാനും രോഹിത് ശര്‍മയും മുംബൈ ഇന്ത്യന്‍സ് കുപ്പായത്തിലും. 2008ലെ ആദ്യ ഐപിഎല്ലിനുശേഷം പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പ്രവേശനമില്ലാതായതോടെ ആരാധകരുടെ ഇത്തരം സ്വപ്നങ്ങളാണ് വീണുടഞ്ഞത്.
2008ലെ മുംബൈ ഭീകരാക്രമണത്തെതുടര്‍ന്ന് ഇരു രാജ്യങ്ങളുടെ ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും നിര്‍ത്തിവെച്ചതോടെയാണ് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്ക് വീണത്. ഇതോടെ പിന്നീടൊരിക്കലും പാക് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനും കഴിഞ്ഞിട്ടില്ല. എന്നാല്‍ അലി റാസ ആലം എന്ന പാക് ആരാധകന്‍ കോലിയും ബാബറും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ ഒരുമിച്ച് കളിക്കുന്നത് സ്വപ്നം കണ്ടപ്പോള്‍ സംഭവിച്ചത് മറ്റൊന്നയിരുന്നു.
പാകിസ്ഥാനിലെ മാത്രമല്ല ഇന്ത്യയിലെയും ആരാധകര്‍ കോലിയും ബാബറും ഐപിഎല്ലിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലുമെല്ലാം ഒരുമിച്ച് കളിക്കുന്നത് സ്വപ്നം കാണുന്നുണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗായിരുന്നു അതിന് മറുപടി നല്‍കിയത്. ഹര്‍ഭജനെ ടാഗ് ചെയ്തായിരുന്നു പാക് ആരാധകന്‍റെ പോസ്റ്റ്. എന്നാല്‍ ഒരു ഇന്ത്യക്കാരനും അത്തരം സ്വപ്നങ്ങളില്ലെന്നും നിങ്ങളുടെ സ്വപ്നം അവാസാനിപ്പിച്ച് വേഗം ഉണരൂ എന്നുമായിരുന്നു സ്മൈലിയോടെ ഹര്‍ഭജന്‍റെ കമന്‍റ്.
2008ലെ ആദ്യ ഐപിഎല്ലിൽ അഞ്ച് ഫ്രാഞ്ചൈസികള്‍ക്കായി 11 പാകിസ്ഥാന്‍ താരങ്ങൾ കളിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളില്‍ മാത്രമാണ് പാക് താരങ്ങള്‍ ഇല്ലാതെ പോയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡെക്കാൻ ചാര്‍ജേഴ്‌സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഡല്‍ഹി കാപിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളില്‍ പാകിസ്ഥാന്‍ താരങ്ങളുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക