Latest Videos

ഹാര്‍ദ്ദിക്കിന്‍റെയും ക്രുനാലിന്‍റെയും 4.3 കോടി രൂപ തട്ടിയെടുത്തു; അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍

By Web TeamFirst Published Apr 11, 2024, 12:10 PM IST
Highlights

ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വൈഭവ് പാണ്ഡ്യയെ അറസ്റ്റ് ചെയ്തത്.

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡിയയുടെ അർദ്ധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ. ഹാർദിക്കിന്‍റെയും സഹോദരൻ ക്രുനാൽ പാണ്ഡിയയുടെയും സംയുക്ത സംരഭത്തിൽ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വൈഭവ് പാണ്ഡ്യയെ അറസ്റ്റ് ചെയ്തത്. വിശ്വാസ വ‍ഞ്ചന, ചതി എന്നീ കുറ്റങ്ങളും മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വൈഭപ് പാണ്ഡ്യക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഹാര്‍ദ്ദിക്കും സഹോദരന്‍ ക്രുനാലും വൈഭവ് പാണ്ഡ്യയും ചേര്‍ന്ന് പോളിമര്‍ ബിസിനസില്‍ നിക്ഷേപം നടത്തിയിരുന്നു. 40 ശതമാനം വീതം ഹാര്‍ദ്ദിക്കും ക്രുനാലും 20 ശതമാനം വിഹിതം വൈഭവും നടത്തുമെന്ന കരാറിലായിരുന്നു നിക്ഷേപം നടത്തിയത്. ഇതിന് പുറമെ സ്ഥാപനത്തിന്‍റെ ദൈനംദിന കാര്യങ്ങള്‍ നോക്കാനുള്ള ചുമതലയും വൈഭവിനായിരുന്നു.

ഇനിയും തോല്‍ക്കാനാവില്ല, മുംബൈയില്‍ ഇന്ന് വമ്പന്‍ പോരാട്ടം; കോലിയും രോഹിത്തും നേര്‍ക്കുനേര്‍

നിക്ഷേപത്തിന്‍റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വീതിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ ഹാര്‍ദ്ദിക്കിനെയും ക്രുനാലിനെയും അറിയിക്കാതെ മറ്റൊരു പോളിമര്‍ ബിസിനസ് സ്ഥാപനം തുടങ്ങിയ വൈഭവ് ഇരുവരുമായുള്ള പങ്കാളിത്ത കരാര്‍ ലംഘിച്ചുവെന്നാണ് ഒരു പരാതി. ഇതുവഴി ആദ്യ സ്ഥാപനത്തില്‍ നിന്നുള്ള ലാഭം കുത്തനെ ഇടിയുകയും മൂന്ന് കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു.

ഇതിന് പുറമെ വൈഭവ് സംയുക്ത പങ്കാളിത്തത്തില്‍ തുടങ്ങിയ സ്ഥാപനത്തിലെ നിക്ഷേപം ഹാര്‍ദ്ദിക്കിന്‍റെയും ക്രുനാലിന്‍റെയും അനുമതിയില്ലാതെ 33.3 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പാണ്ഡ്യ സഹോദരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും ഐപിഎല്ലില്‍ സജീവമാണിപ്പോള്‍. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയ ഹാര്‍ദ്ദിക് മുംബൈയുടെ നായകനുമാണ്. ക്രുനാല്‍ ആക്ടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ് താരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!