
ബെംഗളൂരു: രഞ്ജി ട്രോഫിയില്‍(Ranji Trophy 2021-22) വിസ്മയ ഫോമിലാണ് മുംബൈയുടെ സർഫറാസ് ഖാന്‍(Sarfaraz Khan) ബാറ്റ് വീശുന്നത്. 2021-22 സീസണിലെ എട്ട് ഇന്നിംഗ്സുകളില്‍ 137.85 ശരാശരിയില്‍ 937 റണ്‍സ് ഇരുപത്തിനാലുകാരനായ താരം അടിച്ചെടുത്തു. ഫൈനലില്‍ മധ്യപ്രദേശിനെതിരെയും(Madhya Pradesh vs Mumbai Final) മൂന്നക്കം തികച്ചതോടെ സീസണില്‍ നാല് സെഞ്ചുറികളായി. സീസണില്‍ വിസ്മയ ഫോമില്‍ ബാറ്റ് വീശുന്ന സർഫറാസിനെ പ്രശംസ കൊണ്ടുമൂടുകയാണ് വിന്‍ഡീസ് ഇതിഹാസവും കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പ്(Ian Bishop).
'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 81 ആണ് സർഫറാസ് ഖാന്‍റെ ബാറ്റിംഗ് ശരാശരി. വെറും 24 മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. എങ്കിലും അവിസ്മരണീയ നേട്ടമാണിത്' എന്നാണ് ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡിലിലൂടെ ഇയാന്‍ ബിഷപ്പിന്‍റെ പ്രശംസ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗംഭീര റെക്കോർഡാണ് സർഫറാസ് ഖാനുള്ളത്. 35 ഇന്നിംഗ്സില്‍ ഏഴ് വീതം സെഞ്ചുറികളും അർധസെഞ്ചുറികളും താരം പേരിലാക്കി. 81.06 ശരാശരിയില്‍ 2351 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈ ഒന്നാം ഇന്നിംഗ്സില്‍ മോശമല്ലാത്ത സ്കോർ പടുത്തുയർത്തിയത് സർഫറാസിന്‍റെ സെഞ്ചുറി മികവിലായിരുന്നു. 243 പന്ത് നേരിട്ട സർഫറാസ് 13 ഫോറും രണ്ട് സിക്സും സഹിതം 134 റണ്‍സെടുത്തു. ഇതോടെ മുംബൈ 127.4 ഓവറില്‍ 374-10 എന്ന സ്കോറിലെത്തി. 78 റണ്‍സെടുത്ത ഓപ്പണർ യശ്വസി ജയ്സ്വാളാണ് മുംബൈയുടെ രണ്ടാമത്തെ ടോപ് സ്കോറർ. ക്യാപ്റ്റന്‍ പൃഥ്വി ഷാ 47 റണ്‍സ് നേടി. മധ്യപ്രദേശിനായി ഗൌരവ് യാദവ് നാലും അനുഭവ് അഗർവാള്‍ മൂന്നും സരാന്‍ഷ് ജെയ്ന്‍ രണ്ടും കുമാർ കാർത്തികേയ ഒന്നും വിക്കറ്റ് നേടി.
ലെസസ്റ്ററിനെതിരായ പരിശീലന മത്സരം: പൂജാരയെ പൂജ്യത്തിന് മടക്കി ഷമി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!