
മുംബൈ: ഐപിഎല്ലില്‍ ബാറ്റിംഗ് റെക്കോർഡുകൾ തകർത്തെറിയുന്ന രാജസ്ഥാൻ റോയൽസിന്‍റെ 15-കാരൻ വൈഭവ് സൂര്യവംശിക്കെതിരെ വിചിത്ര ആരോപണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്. വൈഭവിന്‍റെ ബാറ്റിൽ പന്തിന്‍റെ പ്രഹരശേഷി കൂട്ടാൻ എഐ ചിപ്പ്' ഘടിപ്പിച്ചിട്ടുണ്ടെന്നും അവന്‍റെ ബാറ്റ് ലാബിൽ പരിശോധനയ്ക്ക് വിധേയനാക്കണമെന്നുന്നും നിയാസ് പറഞ്ഞു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ വൈഭവ് സെഞ്ച്വറി കുറിച്ചതിന് പിന്നാലെ 'സ്മാഷ് ഹിറ്റ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ്യായിരുന്നു നൗമാൻ നിയാസിന്‍റെ വിചിത്രമായ ആരോപണം.
ആലോചിച്ചു നോക്കൂ, ഈ കുട്ടി ആരാണ്?, അവന്‍റെ ബാറ്റ് ഒന്ന് പരിശോധിക്കണം. വാഡ ഉത്തേജകമരുന്ന് പരിശോധന നടത്തുന്നത് പോലെ അവന്‍റെ ബാറ്റും ഒരു ലാബിലേക്ക് അയക്കണം. അവൻ ബാറ്റിൽ ഒരു എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടാകാം. 15 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയധികം കരുത്തുണ്ടാകില്ല. 18 വയസൊക്കെ ആകുമ്പോഴാണ് ശരീരത്തില്‍ മസിലുകളൊക്കെ ഉണ്ടാകുന്നത്. എന്നിലിവന് വെറും 16 വയസേ ആയിട്ടുള്ളു. വിരാട് കോലി ലോക ചാമ്പ്യനായപ്പോൾ ജനിച്ചതാണവന്‍. അവന്‍റെ ടെക്നിക്കിന് ചേര്‍ന്നൊരു പവര്‍ ഗെയിമല്ല അവന്‍റേത്. ഇത് അവിശ്വസനീയമാണ്. 360 ഡിഗ്രിയിൽ പന്ത് അടിച്ചുപറത്തുന്ന ഇവർ മനുഷ്യനാണോ എന്ന് സംശയമുണ്ടെന്നും നൗമാൻ നിയാസ് പറഞ്ഞു.
അതേസമയം, പാക് നിരീക്ഷകന്‍റെ ആരോപണങ്ങളെ പുച്ഛിച്ചു തള്ളുകയാണ് ഇന്ത്യൻ ആരാധകർ. ഈ സീസണിൽ വൈഭവ് കാഴ്ചവെക്കുന്ന പ്രകടനങ്ങൾ അത്രത്തോളം ആധികാരികമാണ്. ഹൈദരാബാദിനെതിരെ 36 പന്തിൽ 103 റൺസ് നേടിയ വൈഭവ് ഐപിഎൽ ചരിത്രത്തിലെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഇന്നിംഗ്‌സിൽ 12 സിക്‌സറുകൾ പറത്തി ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവ് പേരിലാക്കി. 8 മത്സരങ്ങളിൽ നിന്ന് 357 റൺസുമായി നിലവിൽ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ വൈഭവ്. വിരാട് കോലി, കെ.എൽ. രാഹുൽ തുടങ്ങിയ സീനിയര്‍ താരങ്ങളെ പിന്തള്ളിയാണ് വൈഭവിന്‍റെ കുതിപ്പ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയെ ആറാം അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതും വൈഭവിന്‍റെ ബാറ്റിംഗ് കരുത്തായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വൈഭവ് 175 റൺസടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.
മുൻ താരം മുഹമ്മദ് കൈഫ് ഉൾപ്പെടെയുള്ളവർ വൈഭവിനെ 'അപൂർവ്വ പ്രതിഭ' എന്നാണ് വിശേഷിപ്പിക്കുന്നത്. ജൂണിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!