
കൊല്‍ക്കത്ത: ഐപിഎല്‍ ലേലത്തിനായി ടീമുകള്‍ തയാറെടുക്കുന്നതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തില്‍ നോട്ടമിടേണ്ട താരത്തിന്‍റെ പേരുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലോകകപ്പില്‍ ശ്രീലങ്കക്കായി വിക്കറ്റ് വേട്ട നടത്തിയ പേസര്‍ ദില്‍ഷന്‍ മധുശങ്കയെ ആണ് ലേലത്തില്‍ കൊല്‍ക്കത്ത നോട്ടമിടേണ്ടതെന്ന് ആകാശ് ചോപ്ര പറഞ്ഞു.
കളിക്കാരെ നിലിനര്‍ത്താനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ 32.70 കോടി രൂപയാണ് ഇനി കൊല്‍ക്കത്തയുടെ പേഴ്സില്‍ അവേശേഷിക്കുന്നത്. നാല് വിദേശ താരങ്ങളെ അടക്കം 12 കളിക്കാരെയാണ് ലേലത്തിലൂടെ കൊല്‍ക്കത്തക്ക് സ്വന്തമാക്കാന്‍ കഴിയുക. നിലവില്‍ ഹര്‍ഷിത് റാണയും വൈഭവ് അറോറയുമാണ് കൊല്‍ക്കത്തയുടെ ഇന്ത്യന്‍ പേസര്‍മാര്‍. ആന്ദ്രെ റസലിന്‍റെ ബൗളിംഗിനെക്കുറിച്ച് സംശയങ്ങളുണ്ട്. ഇവരെക്കൊണ്ട് മാത്രം മുന്നോട്ട് പോവാൻ കൊല്‍ക്കത്താക്കാവില്ലെന്നും അതിനാല്‍ മധുശങ്കയെ എങ്ങനെയും ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത ശ്രമിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
34-ാം വയസിൽ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനുള്ള കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്സ്
ഇത്തവണ ഗൗതം ഗംഭീറും കൊല്‍ക്കത്തക്കൊപ്പമുണ്ട്. ലേലത്തില്‍ കൊല്‍ക്കത്തയുടെ കൈയില്‍ ആവശ്യത്തിന് പണവുമുണ്ട്. അതുകൊണ്ടുതന്നെ ലേലത്തില്‍ മധുശങ്കയെ ഗംഭീര്‍ നോട്ടമിട്ടിട്ടുണ്ടാവുമെന്നുറപ്പാണ്. ലേലത്തിനെത്തിയാല്‍ മധുശങ്കക്ക് ആറ് മുതല്‍ എട്ട് കോടി വരെ ലഭിക്കാമെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ വ്യക്തമാക്കി. ഇടം കൈയന്‍ പേസറാണെന്നതും വിക്കറ്റെടുക്കുന്ന ബൗളറാണെന്നതും കണക്കിലെടുക്കുമ്പോള്‍ മധുശങ്കക്കായി മറ്റ് ടീമുകളും ശക്തമായി രംഗത്തുവരാന്‍ സാധ്യതയുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഇടവേളക്കുശേഷം ലേലത്തിനെത്തുന്ന ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കില്‍ കൊല്‍ക്കത്തക്ക് താല്‍പര്യമുണ്ടാവാനിടയില്ല. എന്നാല്‍ ലോകകപ്പില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ കോയെറ്റ്സിയെ സ്വന്തമാക്കാന്‍ തീര്‍ച്ചയായും അവര്‍ ശ്രമിക്കും. അതുപോലെ ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡിലും കൊല്‍ക്കത്തക്ക് താല്‍പര്യമുണ്ടാകാമെന്നും ആാശ് ചോപ്ര പറഞ്ഞു. ഈ മാസം 19ന് ദുബായിലാണ് ഐപിഎല്‍ ലേലം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക