ടി20 പരീക്ഷണത്തിന് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിനുള്ള സാധ്യത ടീം ഇങ്ങനെ

By Web TeamFirst Published Sep 14, 2019, 1:05 PM IST
Highlights

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് നാളെ ധരംശാലയില്‍ തുടക്കമാവും. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.  പിന്നാലെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും.

ധരംശാല: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് നാളെ ധരംശാലയില്‍ തുടക്കമാവും. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.  പിന്നാലെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യം പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം. 

എന്നാല്‍ നാളെ മഴ വില്ലനായെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ധരംശാലയില്‍ മഴ പെയ്തിരുന്നു. പരമ്പരാഗതമായി പേസര്‍മാരെ പിന്തുണക്കുന്ന പിച്ചാണ് ധരംശാലയിലേത്. എന്നാല്‍ ടി20 മത്സരമായതിനാല്‍ ബാറ്റിങ് പിച്ച് ഒരുക്കുമെന്ന് ക്യൂറേറ്റര്‍ അറിയിച്ചിരുന്നു. ടീം ലൈനപ്പില്‍ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുക. 

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവര്‍ തുടരും. മധ്യനിരയിലാണ് ഇന്ത്യ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുക. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുക. സഹായത്തിന് കോലിയുമെത്തും. സ്ഥിരത പ്രശ്‌നമായ പന്തിന് നിര്‍ണായകമാണ് ഈ പരമ്പര.

മൂന്ന് ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യ കളിക്കിപ്പിക്കുക. പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം തകര്‍പ്പന്‍ ഫോമിലുള്ള രവീന്ദ്ര ജഡേജ ടീമിലെത്തും. ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് പാണ്ഡ്യ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ജഡേജയും ക്രുനാലും വിന്‍ഡീസില്‍ കളിച്ചിരുന്നു. വാംഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സപിന്നര്‍മാര്‍ ടീമിലുണ്ടെങ്കിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ബാറ്റിങ്ങിലും പുറത്തെടുക്കുന്ന മികച്ച ഫോം ജഡേജയ്ക്ക് ഗുണം ചെയ്യും.

സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20യ്ക്ക് ഇറങ്ങുക. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരുന്നു.

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

click me!