
കാന്‍ബറ: ഐപിഎല്ലില്‍(IPL 2021) ആര്‍ അശ്വിന്‍(R Ashwin) ബാറ്ററുടെ ദേഹത്ത് തട്ടി ദിശമാറിയ പന്തില്‍ രണ്ടാം റണ്ണിനായി ഓടിയതിനെത്തുടര്‍ന്ന് മാന്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. എന്നാല്‍ ഇതിനിടെ അമ്പയര്‍ നോട്ടൗട്ട് വിധിച്ചിട്ട് പോലും ഔട്ടാണെന്ന് തിരിച്ചറിഞ്ഞ് ക്രീസ് വിട്ട് മാതൃകയായിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ താരം. ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ(Australian Women) പിങ്ക് ക്രിക്കറ്റ് ടെസ്റ്റില്‍ (Pink Test) ഇന്ത്യന്‍ ബാറ്റര്‍ പൂനം റാവത്ത്(Punam Raut) ആണ് മാന്യതയുടെ ആള്‍രൂപമായത്.
165 പന്തുകള്‍ കളിച്ച പൂനം 36 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ ഓസീസ് ഇടം കൈയന്‍ സ്പിന്നര്‍ സോഫി മോളിന്യുക്സിന്‍റെ ഓഫ് സ്റ്റംപിന് പുറത്തുകൂടെ പോയ പന്തില്‍ ബാറ്റുവെച്ച പൂനത്തിന് പിഴച്ചു. വിക്കറ്റ് കീപ്പറും ബൗളറും ഫീല്‍ഡര്‍മാരും ഒരുപോലെ ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഫിലിപ്പ് ഗില്ലെസ്പി അപ്പീല്‍ നിരസിച്ചു.
എന്നാല്‍ ഓസീസ് താരങ്ങളെപ്പോലും സ്തബ്ധരാക്കിക്കൊണ്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ പൂനം ക്രീസ് വിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ലെങ്കിലും പിന്നാലെ ഓസീസ് താരങ്ങള്‍ ആഘോഷം തുടങ്ങി.
Also Read: അവസാന ഓവര്‍ സിക്‌സുകള്‍ എന്നുമൊരു ഹരമായിരുന്നു; അപൂര്‍വ റെക്കോര്‍ഡിട്ട് ധോണി
രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ സ്മൃതി മന്ദാനക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് പൂനം മടങ്ങിയത്. രണ്ടാം ദിനം മഴയും വെളിച്ചക്കുറവും മൂലം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെടുത്തിട്ടുണ്ട്. 12 റണ്‍സോടെ ദീപ്തി ശര്‍മയും റണ്ണൊന്നുമെടുക്കാതെ ടാനിയ ഭാട്ടിയയും ക്രീസില്‍.
127 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഷഫാലി വര്‍മ(31), ക്യാപ്റ്റന്‍ മിതാലി രാജ്(30) എന്നിവരും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!