
ട്രിനിഡാഡ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മഴ ഭീഷണിയില്‍. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനിലുള്ള ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ജയിക്കാന്‍ എട്ട് വിക്കറ്റ് കയ്യിലിരിക്കേ വിന്‍ഡീസിന് അവസാന ദിവസം 289 റണ്‍സ് വേണമെന്നിരിക്കേ അഞ്ചാം ദിനം ഇതുവരെ മത്സരം ആരംഭിക്കാനായിട്ടില്ല. എട്ട് വിക്കറ്റുകളും വീഴ്ത്തി മത്സരം ജയിക്കുകയും പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്യാമെന്ന രോഹിത് ശര്‍മ്മയുടേയും സംഘത്തിന്‍റേയും മോഹമാണ് ഇതോടെ മാനത്തായിരിക്കുന്നത്. ട്രിനിഡാഡ് ടെസ്റ്റ് സമനിലയിലാവാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ട് എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ അഞ്ചാം ദിനമായ ഇന്ന് ആദ്യ സെഷന്‍ നടക്കില്ല എന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്ക് ആരംഭിക്കേണ്ട മത്സരം ഒരു മണിക്കൂര്‍ കഴിഞ്ഞും ആരംഭിക്കാനായിട്ടില്ല. കനത്ത മഴ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ തുടരുകയാണ്. മഴ കാരണം മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളും നാല് പോയിന്‍റ് വീതം പങ്കിടും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ 2023-25 സൈക്കിളില്‍ ഇന്ത്യ, വിന്‍ഡീസ് ടീമുകളുടെ ആദ്യ പരമ്പരയാണിത്. ഡൊമിനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ചതിനാല്‍ ട്രിനിഡാഡിലെ മത്സരം സമനില ആയാലും പരമ്പര 1-0ന് ടീം ഇന്ത്യക്ക് സ്വന്തമാകും. കളിച്ച ഓരോ മത്സരങ്ങള്‍ ജയിച്ച ഇന്ത്യ, പാകിസ്ഥാന്‍ ടീമുകള്‍ 100 പോയിന്‍റ് ശരാശരിയുമായി നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാംസ്ഥാനം പങ്കിടുകയാണ്.
രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനം ജയിക്കാന്‍ എട്ട് വിക്കറ്റാണ് രോഹിത് ശര്‍മ്മയും സംഘവും വീഴ്‌ത്തേണ്ടത്. അതേസമയം എട്ട് വിക്കറ്റ് കയ്യിലിരിക്കേ അഞ്ചാം ദിനം 289 റണ്‍സ് എന്ന വന്‍ ലക്ഷ്യമാണ് വിന്‍ഡീസിന് മുന്നിലുള്ളത്. സമനിലയ്‌ക്കായി ആഞ്ഞ് പരിശ്രമിക്കാന്‍ സാധ്യതയുള്ള വിന്‍ഡീസിന് അനുകൂലമായ കാലാവസ്ഥയാണ് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ മഴ കാരണം ഉള്‍ത്തിരിയുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ 365 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് രണ്ട് വിക്കറ്റിന് 76 റണ്‍സെന്ന നിലയില്‍ നാലാം ദിനം കളിയവസാനിപ്പിച്ചു. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളും(24*), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡും(20*) ആണ് അഞ്ചാം ദിനം വിന്‍ഡീസിനായി ബാറ്റിംഗ് പുനരാരംഭിക്കേണ്ടത്. ക്യാപ്റ്റന്‍ ക്രൈഗ് ബ്രാത്ത്‌വെയ്റ്റ്(52 പന്തില്‍ 28), കിര്‍ക് മക്കെന്‍സീ(4 പന്തില്‍ 0) എന്നിവരെ നാലാം ദിനം സ്‌പിന്നര്‍ ആര്‍ അശ്വിന്‍ മടക്കിയിരുന്നു.
Read more: പെരുമഴ പാര; വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരാനുള്ള ടീം ഇന്ത്യയുടെ മോഹങ്ങള്‍ ആശങ്കയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം