
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജോ റൂട്ടിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളറായി ജസ്പ്രിത് ബുമ്ര. ലോര്‍ഡ്‌സ് ടെസ്റ്റില്‍ റൂട്ടിന്റെ കുറ്റി തെറിപ്പിച്ചതോടെയാണ് ബുമ്രയെ തേടി നേട്ടമെത്തിയത്. 25 മത്സരങ്ങള്‍ക്കിടെ 15-ാം തവണയാണ് ബുമ്ര റൂട്ടിനെ പുറത്താക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിനെയാണ് ബുമ്ര മറികടന്നത്. 31 മത്സരങ്ങള്‍ക്കിടെ 14 തവണ കമ്മിന്‍സ് റൂട്ടിനെ മടക്കിയച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് മൂന്നാം സ്ഥാനത്ത്. ഇരുവരും 43 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 തവണ റൂട്ടിന്റെ വിക്കറ്റെടുക്കാന്‍ ജഡേജയ്ക്ക് സാധിച്ചു. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡ് നാലാം സ്ഥാനത്ത്. 32 മത്സരങ്ങള്‍ക്കിടെ 13 തവണ റൂട്ടിന്റെ വിക്കറ്റെടുത്തു.
മറ്റൊരു റെക്കോഡ് കൂടി ബുമ്ര മറികടന്നിരുന്നു. വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റെക്കോഡാണ് ബുമ്ര സ്വന്തം പേരിലാക്കിയത്. വിദേശത്ത് ബുമ്രയുടെ പതിമൂന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. 35 ടെസ്റ്റുകളില്‍ നിന്നാണ് ബുമ്രയുടെ നേട്ടം. 66 ടെസ്റ്റുകളില്‍ നിന്നാണ് കപില്‍ദേവ് 12 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ ബൗളറെന്ന റെക്കോര്‍ഡും ബുമ്ര സ്വന്തമാക്കി.
നാല് തവണ അഞ്ച് വിക്കറ്റ് നേടിയ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്റെ റെക്കോര്‍ഡിന് ഒപ്പമാണിപ്പോള്‍ ബുമ്ര. മുത്തയ്യാ മുരളീധരന്‍ അഞ്ചുതവണ അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്. ആകെ 47 ടെസ്റ്റില്‍ നിന്ന് 215 വിക്കറ്റ് നേടിയ ബുമ്രയ്ക്ക്, എല്ലാ ഫോര്‍മാറ്റിലുമായി ആകെ 453 വിക്കറ്റായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളറും ബുമ്ര തന്നെയാണ്. മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനെയാണ് ബുമ്ര മറികടന്നത്. നിലവില്‍ 12 വിക്കറ്റ് നേട്ടമായി ബുമ്രയ്ക്ക്. 11 തവണ അഞ്ച് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാംം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (10), നതാന്‍ ലിയോണ്‍ (10) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!