
MS Dhoni, Shoaib Akhtar, Dhoni, INDvPAK, dhoni vs akhtar, ധോണി, ഷൊയ്ബ് അക്തര്‍, ആകാശ് ചോപ്ര
കറാച്ചി: ഏകദിനത്തിലും ടെസ്റ്റിലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ആദ്യ സെഞ്ചുറി പാകിസ്ഥാനെതിരെയായിരുന്നു. കരിയറിലെ അഞ്ചാമത്തെ ടെസ്റ്റിലാണ് ധോണി സെഞ്ചുറി നേടിയത്. ഫൈസലാബാദില്‍ നടന്ന ടെസ്റ്റില്‍ ധോണി 148 റണ്‍സ് അടിച്ചെടുത്തു. പാകിസ്ഥാന്‍ ടീമില്‍ ഷൊയ്ബ് അക്തറും അന്ന് കളിച്ചിരുന്നു. എന്നാല്‍ ധോണിക്കെതിരെ കാര്യമായൊന്നും അക്തറിന് ചെയ്യാന്‍ സാധിച്ചില്ല.
എന്നാല്‍ ആ ടെസ്റ്റിലെ രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് അക്തര്‍. ധോണിക്കെതിരെ മനപൂര്‍വം ബീമര്‍ എറിഞ്ഞതാണ് കഥ. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായി യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അക്തര്‍. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''ആ മത്സരത്തില്‍ ധോണി മികച്ച ഫോമിലായിരുന്നു. കന്നി ടെസ്റ്റ് സെഞ്ചുറിയും സ്വന്തമാക്കി. ഫൈസലാബാദില്‍ ഞാന്‍ എട്ടോ ഒമ്പതോ സ്‌പെല്ലുകള്‍ എറിഞ്ഞിരുന്നു. അതും പെട്ടന്നുള്ള സ്‌പെല്ലുകള്‍.
എന്നാല്‍ എനിക്ക് ധോണിയെ വീഴ്ത്താന്‍ സാധിച്ചില്ല. മാത്രമല്ല, എന്റെ ഒരോവരില്‍ അദ്ദേഹം തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ചു. അതോടെ എന്റെ സമനില തെറ്റി. അടുത്ത പന്തെറിയാന്‍ ഞാന്‍ റൗണ്ട് ദ വിക്കറ്റില്‍ വന്നു. പിന്നീട് മനപൂര്‍വം ധോണിക്കെതിരെ ബീമര്‍ എറിയുകയായിരുന്നു. എന്താല്‍ പന്ത് ബൗണ്ടറിയിലേക്ക് പോയി, കൂടാതെ വൈഡും. അഞ്ച് റണ്‍സാണ് അതിലൂടെ ഇന്ത്യക്ക് ലഭിച്ചത്. അപ്പോള്‍ തന്നെ ധോണിയുടെ ക്ഷമ ചോദിച്ചു. പിന്നീട് അതിനെ കുറിച്ചോര്‍ത്ത് എനിക്ക് കുറ്റബോധമുണ്ടായിരുന്നു. കരിയറില്‍ അന്ന് മാത്രമാണ് ഞാന്‍ മനപൂര്‍വം ഒരു ബീമര്‍ എറിഞ്ഞത്. അതിന് ശേഷം ആവര്‍ത്തിച്ചിട്ടില്ല.
വിക്കറ്റ് വളരെ സ്ലോ ആയിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഞാന്‍ എത്ര വേഗത്തില്‍ പന്തെറിയുന്നുവോ അത്ര വേഗത്തില്‍ ധോണി പന്തുകള്‍ ബൗണ്ടറി കടത്തി. ധോണിയുടേത് മഹത്തായ ഇന്നിങ്‌സായിരുന്നു. മനോഹമായി അദ്ദേഹം കളിച്ചു.'' മുന്‍ പാക് താരം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!