
ചെന്നൈ: രവീന്ദ്ര ജഡേജയെ റണ്ണൗട്ടാക്കിയ അമ്പയറുടെ തീരുമാനത്തിനെതിരെ മത്സരശേഷം പൊട്ടിത്തെറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ കോലി ആഞ്ഞടിച്ചത്.
മത്സരത്തിന്റെ 48-ാം ഓവറിലാണ് നാടകീയ റണ്ണൗട്ട് സംഭവം നടന്നത്. 21 പന്തില്‍ 21 റണ്‍സെടുത്ത ജഡേജ അതിവേഗ സിംഗിളിന് ശ്രമിക്കവെയാണ് റണ്ണൗട്ടായത്. റോസ്റ്റണ്‍ ചേസിന്റെ ഡയറക്ട് ത്രോ വിക്കറ്റില്‍ കൊള്ളുമ്പോള്‍ ജഡേജ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായിരുന്നു. എന്നാല്‍ വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ ഔട്ടിനായി കാര്യമായി അപ്പീല്‍ ചെയ്തില്ല.
റോസ്റ്റണ്‍ ചേസ് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഷോണ്‍ ജോര്‍ജിന് അരികിലെത്തി അത് ഔട്ടാണോ എന്ന് ചോദിച്ചപ്പോഴും അദ്ദേഹം ഔട്ട് വിധിക്കുകയോ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയോ ചെയ്തില്ല. ഇതിനിടെ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും അമ്പയര്‍ക്ക് അരികിലെത്തി ഔട്ടാണോ എന്ന് ചോദിച്ചു. അപ്പോഴും തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടാതിരുന്ന അമ്പയര്‍ ഇതിനിടെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ദൃശ്യം കണ്ടതോടെ ഉടന്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയായിരുന്നു.
തേര്‍ഡ് അമ്പയര്‍ ജഡേജയെ ഔട്ട് വിധിച്ചതോടെ ഇരിപ്പിടത്തില്‍ നിന്ന് ദേഷ്യത്തോടെ എഴുന്നേറ്റ ക്യാപ്റ്റന്‍ വിരാട് കോലി ഗ്രൗണ്ടില്‍ ബൗണ്ടറി ലൈനിന് അരികിലെത്തി. എന്നാല്‍ ഇതിനിടെ ജഡേജ ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടന്നതിനാല്‍ കോലി ഗ്രൗണ്ടിലിറങ്ങിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!