
മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പില്‍(2019 ODI World Cup) ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പര്‍ സ്ഥാനം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനും വിജയ് ശങ്കറും പരിക്കേറ്റ് മടങ്ങുകയും റിഷഭ് പന്ത് പകരമെത്തുകയും ചെയ്തപ്പോള്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്ത കെ എല്‍ രാഹുല്‍(KL Rahul) രോഹിത് ശര്‍മക്കൊപ്പം(Rohit Sharma) ഓപ്പണറായി ഇറങ്ങി. ലോകകപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 361 റണ്‍സടിച്ച് രാഹുല്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
എന്നാല്‍ ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ രാഹുലിന് സ്ഥാനം ഇല്ലായിരുന്നു. അന്ന് ടീമില്‍ നിന്ന് ഒഴിവാക്കിയത് തന്നെ അസ്വസ്ഥനാക്കിയെന്നും ആശ്വാസമായത് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്‍റെ(Chris Gayle) വാക്കുകളാണെന്നും തുറന്നു പറയുകയാണ് രാഹുല്‍ ഇപ്പോള്‍. ഗൗരവ് കപൂറിന്‍റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് ഷോയിലാണ് രാഹുല്‍ അന്നത്തെ തന്‍റെ മാനസികാവസ്ഥയെക്കുറിച്ച് മനസുതുറന്നത്.
2019ലെ ലോകകപ്പിനുശേഷം വെസ്റ്റ് ഇൻഡീസിലേക്കായിരുന്നു ഇന്ത്യന്‍ ടീം പോയത്. എന്നാല്‍ ലോകകപ്പ് ടീമില്‍ കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എന്നെ വിന്‍ഡീസ് പരമ്പരക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.ആ സമയത്ത് ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. ഒരു ദിവസം ഹോട്ടലിലിരിക്കെ ക്രിസ് ഗെയ്‌ലിന് ഞാന്‍ മേസേജ് അയച്ചു. അദ്ദേഹം സ്വിമ്മിംഗ് പൂളിന് അടുത്തുണ്ടെന്നും അങ്ങോട്ട് വരാനും പറഞ്ഞു. ഞാന്‍ അവിടെ പോയ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയിലായിരുന്നു പ്പോള്‍ അദ്ദേഹം.
അദ്ദേഹത്തിന്‍റെ മുന്നൂറാം മത്സരത്തിനോട് അനുബന്ധിച്ചായിരുന്നു ആഘോഷം. അദ്ദേഹം എന്‍റെ അടുത്തുവന്നു ചോദിച്ചു, നീ എന്തുകൊണ്ട് കളിക്കുന്നില്ല. ലോകകപ്പ് ടീമില്‍ മികച്ച പ്രകടനം നടത്തിയിട്ടും എന്നെ ഒഴിവാക്കിയ കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ഒഴിവാക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയാണ് എന്നെ കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ കാണാന്‍ പ്രേരിപ്പിച്ചത്.
അദ്ദേഹം പറഞ്ഞു, നോക്ക്, നിന്നെ ഒഴിവാക്കാന്‍ 100 കാരണങ്ങളുണ്ടാകും. പക്ഷെ കളിക്കണോ വേണ്ടയോ എന്നത് നിന്‍റെ കൈയിലുള്ള കാര്യമാണ്. നീ 70 റണ്‍സടിക്കുന്നത് പോരെങ്കില്‍ 150 അടിക്കാന്‍ നോക്ക്. ഇനി 150 അടിച്ചാല്‍ 200 അടിക്കാന്‍ നോക്ക്, അങ്ങനെയാണ് കാര്യങ്ങളെ കാണേണ്ടത്. ഐപിഎല്ലില്‍ 600 റണ്‍സടിച്ചിട്ടും നിന്നെ ടീമിലെടുക്കുന്നില്ലെങ്കില്‍ അടുത്ത തവണ 800 റണ്‍സടിക്ക്. അതുപോലെ ലോകകപ്പില്‍ 50, 60 റണ്‍സടിക്കുമ്പോള്‍ അതിനെ 100, 120 ആയി മാറ്റാന്‍ ശ്രമിക്ക്, അങ്ങനെ. ചെയ്താല്‍ പിന്നെ നിന്നെ ആര്‍ക്കും തഴായാനാവില്ല-ഗെയ്ല്‍ പറഞ്ഞു. ആ വാക്കുകളായിരുന്നു തന്‍റെ കരിയറില്‍ വഴിത്തിരിവായതെന്ന് കെ എല്‍ രാഹുല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ വരെ പഞ്ചാബ് കിംഗ്സ് നായകനായിരുന്ന കെ എല്‍ രാഹുല്‍ ഇത്തവണ ലഖ്നൗ സൂപ്പര്‍ ജന്‍റ്സ് നായകനാണ്. കഴിഞ്ഞ സീസണില റണ്‍വേട്ടയില്‍ മൂന്നാമതായിരുന്ന രാഹുല്‍ ഇത്തവണ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!