​അവന്‍ ശരിക്കുമൊരു പ്രതിഭാസമാണ്, രാജസ്ഥാന്‍ യുവതാരത്തെക്കുറിച്ച് സംഗക്കാര

By Web TeamFirst Published May 14, 2021, 2:02 PM IST
Highlights

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഐപിഎല്ലിന്റെ പതിനാലാം സീസൺ പാതിവഴിക്ക് നിർത്തേണ്ടിവന്നെങ്കിലും ഐപിഎല്ലിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ഏഴ് വിക്കറ്റുമായി സക്കറിയ തിളങ്ങിയിരുന്നു. ഇതിൽ ധോണിയുടെയും കെ എൽ രാഹുലിന്റെയും മായങ്ക് അ​ഗർവാളിന്റെയും അംബാട്ടി റായുഡുവിന്റെയും വിക്കറ്റുകളും ഉൾപ്പെടുന്നു.

ദില്ലി: രാജസ്ഥാന്‍ റോയല്‍സ് യുവതാരവും ഇടം കൈയന്‍ പേസറുമായ ചേതന്‍ സക്കറിയയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസവും രാജസ്ഥാന്‍റെ ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര. ചേതന്‍ ശരിക്കുമൊരു പ്രതിഭാസമാണ്. കളിയോടുള്ള അവന്‍റെ സമീപനവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മിടുക്കും പിന്നെ തീര്‍ച്ചയായും അവന്‍റെ കഴിവും അപാരമാണ്.

ചേതനെപ്പോലെതന്നെ പ്രതിഭാധനരാണ് യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും അനുജ് റാവത്തും. യശസ്വിക്ക് ഏതാനും മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അനുജിന് അവസരം ലഭിച്ചില്ല. എങ്കിലും കളിയോടുള്ള ഈ യുവതാരങ്ങളുടെ സമീപനം ശരിക്കും തന്നില്‍ മതിപ്പുണ്ടാക്കിയെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടെ ഭാവി ശോഭനമാണെന്നും സംഗക്കാര പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ഐപിഎല്ലിന്റെ പതിനാലാം സീസൺ പാതിവഴിക്ക് നിർത്തേണ്ടിവന്നെങ്കിലും ഐപിഎല്ലിൽ കളിച്ച ഏഴ് മത്സരങ്ങളിൽ ഏഴ് വിക്കറ്റുമായി സക്കറിയ തിളങ്ങിയിരുന്നു. ഇതിൽ ധോണിയുടെയും കെ എൽ രാഹുലിന്റെയും മായങ്ക് അ​ഗർവാളിന്റെയും അംബാട്ടി റായുഡുവിന്റെയും വിക്കറ്റുകളും ഉൾപ്പെടുന്നു. കാഴ്ചയില്‍ ഒരു പേസ് ബൗളര്‍ക്ക് വേണ്ട ശാരീരിക മികവില്ലെങ്കിലും പന്ത് അകത്തേക്കും പുറത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള മിടുക്കും മികച്ച സ്ലോ ബോളുകളെറിയാനാവുന്നതും മികച്ച ഫീല്‍ഡറാണെന്നതും സക്കറിയയുടെ മികവായി മുന്‍താരങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ പഞ്ചാബ് കിം​ഗ്സിനെതിരെ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സക്കറിയ 13 ഡോട്ട് ബോളുകളും എറിഞ്ഞാണ് വരവറിയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 220ന് മകളിൽ സ്കോർ ചെയ്തിട്ടും സക്കറിയായിരുന്നു രാജസ്ഥാന്‍റെ ഏറ്റവും മികച്ച ബൗളർ.

താരലേലത്തിൽ 1.2 കോടി രൂപ മുടക്കിയാണ് രാജസ്ഥാൻ 23കാരനായ സക്കറിയയെ ടീമിലെടുത്തത്. എന്നാൽ ഐപിഎല്ലിന് തൊട്ടു മുമ്പ് സക്കറിയയുടെ സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പിതാവ് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഐപിഎല്ലിൽ നിന്ന് കിട്ടിയ പണം രോ​ഗബാധിതനായ പിതാവിന്‍റെ ചികിത്സക്കായി ഉപയോ​ഗിക്കുമെന്ന് സക്കറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!