
റാഞ്ചി: റാഞ്ചി ഏകദിനത്തില്‍ പട്ടാളത്തൊപ്പിയണിഞ്ഞ് കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഐ സി സിക്ക് നടപടിയെടുക്കാനാവില്ല. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 ജവാന്‍മാരുടെ ഓര്‍മയ്ക്കും നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് തുക കണ്ടെത്താനുമാണ് ഇന്ത്യന്‍ താരങ്ങള്‍ റാഞ്ചിയില്‍ പട്ടാളത്തൊപ്പിയണിഞ്ഞ് കളിച്ചത്.
ചാരിറ്റി ഫണ്ട് കണ്ടത്തുന്നതിനും പട്ടാളത്തൊപ്പി ധരിക്കുന്നതിനും ഐ സി സി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സില്‍ നിന്ന് ബി സി സി ഐ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബി സി സി ഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്. സീനിയര്‍ താരം എം എസ് ധോണിയാണ് മത്സരത്തിന് മുന്‍പ് സഹതാരങ്ങള്‍ക്ക് പട്ടാളത്തൊപ്പി കൈമാറിയത്.
മൂന്നാം ഏകദിനത്തില്‍ സൈനിക തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കെതിരെ പാക് മന്ത്രി നടപടി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ നടപടി ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയെടുക്കണമെന്നുമായിരുന്നു പാക് വാര്‍ത്താവിതരണ മന്ത്രി ഫവദ് ചൗധരിയുടെ ആവശ്യം. പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കണമെന്നും ചൗധരി ആവശ്യപ്പെട്ടു.
കശ്‌മീരിലെ അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ കളിക്കാര്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്നും ചൗധരി വ്യക്തമാക്കി. വിരാട് കോലിയെയും എംഎസ് ധോണിയെയും പോലുള്ള വലിയ കളിക്കാര്‍ യുദ്ധവെറി പരത്താന്‍ കൂട്ടുനില്‍ക്കരുതെന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകരായ ഒവൈസ് ടോഹിഡിന്‍റെയും മസര്‍ അബ്ബാസിന്‍റെയും അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!