
ദുബായ്: ടി20 ലോകകപ്പിലെ(ICC T20 World Cup 2021) രണ്ടാം സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്(ENG vs WI) തകര്‍ച്ച. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ നാല് മുന്‍നിര വിക്കറ്റുകളും നഷ്‌ടമായ വിന്‍ഡീസ് 31 റണ്‍സെന്ന നിലയിലാണ്. എവിന്‍ ലൂയിസ്(Evin Lewis), ലെന്‍ഡി സിമ്മന്‍സ്(Lendl Simmons), ഷിമ്രോന്‍ ഹെറ്റ്‌മയേര്‍(Shimron Hetmyer), ക്രിസ് ഗെയ്‌ല്‍(Chris Gayle) എന്നിവരാണ് പുറത്തായത്. മൊയീന്‍ അലി രണ്ടും ക്രിസ് വോക്‌സും ടൈമല്‍ മില്‍സും ഓരോ വിക്കറ്റും വീഴ്‌ത്തി.
അഞ്ച് പന്തില്‍ 6 റണ്‍സെടുത്ത ഓപ്പണര്‍ ലൂയിസിനെ ക്രിസ് വോക്‌സും ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത സിമ്മന്‍സിനെ മൊയീന്‍ അലിയും പുറത്താക്കി. നാലാമന്‍ ഹെറ്റ്‌മയേറുടെ വിക്കറ്റും അലിക്കാണ്. ഹെറ്റ്‌മയേര്‍ ഒന്‍പത് പന്തില്‍ അത്രതന്നെ റണ്‍സ് നേടി. ക്രിസ് ഗെയ്‌ലാവട്ടെ(13) മില്‍സിന്‍റെ പന്തില്‍ വീണു. നിക്കോളാസ് പുരാനും ഡ്വെയ്‌ന്‍ ബ്രാവോയുമാണ് ക്രീസില്‍.
ടോസ് ഇംഗ്ലണ്ടിന്
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ വിന്‍ഡീസ് നിരയിലുണ്ട് എന്നതാണ് ശ്രദ്ധേയം. എല്ലാം മത്സരത്തിലും റസലിനെ നാല് ഓവര്‍ പന്തെറിയുന്നതില്‍ ആശ്രയിക്കില്ലെന്ന് വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ടോസ് വേളയില്‍ വ്യക്തമാക്കി.
ഇംഗ്ലണ്ട്: ജോസ് ബട്‌ലര്‍(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയ്, ഡേവിഡ് മലാന്‍, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ലയാം ലിവിംഗ്‌സ്റ്റണ്‍, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, ടൈമല്‍ മില്‍സ്.
വെസ്റ്റ് ഇന്‍ഡീസ്: എവിന്‍ ലൂയിസ്, ലെന്‍ഡല്‍ സിമ്മന്‍സ്, ക്രിസ് ഗെയ്‌ല്‍, ഷിമ്രോന്‍ ഹെറ്റ്‌മയേര്‍, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), കീറോണ്‍ പൊള്ളാര്‍ഡ്(ക്യാപ്റ്റന്‍), ആന്ദ്രേ റസല്‍, ഡ്വെയ്‌ന്‍ ബ്രാവോ, അക്കീല്‍ ഹൊസൈന്‍, ഒബെഡ് മക്കോയ്, രവി രാംപോള്‍.
ഇരു ടീമിനും പോരാട്ടം മുഖ്യം
കിരീടം നിലനിലനിര്‍ത്താന്‍ മിന്നും തുടക്കത്തിനാണ് ടി20യില്‍ അത്ഭുതങ്ങള്‍ കാട്ടാറുള്ള വിന്‍ഡീസ് ഇറങ്ങിയത്. അതേസമയം പഴയ കണക്കുവീട്ടാനുറച്ചാണ് ഇംഗ്ലണ്ടിന്‍റെ വരവ്. 2016ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് കിരീടം നേടിയത്. ദുബായില്‍ വിന്‍ഡീസ് ഇതുവരെ ജയിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരത്തിലും വിന്‍ഡീസ് തോറ്റു. ഇംഗ്ലണ്ട് ദുബായില്‍ കളിച്ചത് ആറ് മത്സരങ്ങളിലെങ്കില്‍ നാല് ജയവും രണ്ട് തോല്‍വിയുമായിരുന്നു ഫലം.
ടി20 ലോകകപ്പ്: ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്ട്രേലിയ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!