കിംഗ് ഈസ് ബാക്ക്; സ്‌മിത്തിനെ വീഴ്ത്തി കോലി ടെസ്റ്റില്‍ തലപ്പത്ത്

By Web TeamFirst Published Dec 4, 2019, 2:43 PM IST
Highlights

ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന പിന്തള്ളിയാണ് കോലിക്കുതിപ്പ്. പാകിസ്ഥാനെതിരായ പരമ്പരയില്‍ നിറംമങ്ങിയതാണ് സ്‌മിത്തിന് തിരിച്ചടിയായത്.

ദുബായ്: ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന പിന്തള്ളിയാണ് കോലിക്കുതിപ്പ്. പാകിസ്ഥാനെതിരായ പരമ്പരയില്‍ നിറംമങ്ങിയതാണ് സ്‌മിത്തിന് തിരിച്ചടിയായത്. അതേസമയം പാകിസ്ഥാനെതിരെ ഗംഭീര പ്രകടനം പുറത്തെടുത്ത ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബുഷ്‌ഗ്നെയും റാങ്കിംഗില്‍ വമ്പന്‍ നേട്ടമുണ്ടാക്കി. 

ബംഗ്ലാദേശിനെതിരായ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലെ സെഞ്ചുറിയോടെ(136 റണ്‍സ്) കോലി 928 പോയിന്‍റിലെത്തിയിരുന്നു. എന്നാല്‍ അഡ്‌ലെയ്‌ഡില്‍ 26 റണ്‍സ് മാത്രം നേടാനായ സ്‌മിത്ത് 923 പോയന്‍റിലേക്ക് വീണു. എന്നാല്‍ അഡ്‌ലെയ്‌ഡില്‍ ട്രിപ്പിള്‍ സെഞ്ചുറി(335* റണ്‍സ്) സ്വന്തമാക്കി വാര്‍ണര്‍ 12 സ്ഥാനങ്ങളുയര്‍ന്ന് അഞ്ചാമതെത്തി. ഈ വര്‍ഷാദ്യം 110-ാം റാങ്കിലായിരുന്ന ലാബുഷാഗ്‌നെ കരിയറിലാദ്യമായി ആദ്യ പത്തിലെത്തി(എട്ടാം റാങ്ക്). 

ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര നാലാം സ്ഥാനത്തും തുടരുന്നു. ആറാമതുള്ള അജിങ്ക്യ രഹാനെയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി(226 റണ്‍സ്) നേടിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് നാല് സ്ഥാനങ്ങളുയര്‍ന്ന് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 

ബൗളര്‍മാരില്‍ ആദ്യ സ്ഥാനക്കാരില്‍ മാറ്റമില്ല. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയും വിന്‍ഡീസിന്‍റെ ജേസന്‍ ഹോള്‍ഡറും ആദ്യ മൂന്നില്‍ തുടരുന്നു. നീല്‍ വാഗ്‌നര്‍(4), ജസ്‌പ്രീത് ബുമ്ര(5) എന്നിവരുടെ റാങ്കിലും മാറ്റമില്ല. ഓള്‍റൗണ്ടര്‍മാരില്‍ ജാസന്‍ ഹോള്‍ഡറും രവീന്ദ്ര ജഡേജയും ബെന്‍ സ്റ്റോക്‌സും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 

click me!