
ബ്ലൂംഫൗണ്ടെയിൻ: ദക്ഷിണാഫ്രിക്കയില്‍ പുരോഗമിക്കുന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യന്‍ കൗമാര പട ഗ്രൂപ്പ് എ ചാമ്പ്യന്‍മാര്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീം 201 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി. 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎസിന് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സിലെത്താനെ കഴിഞ്ഞുള്ളൂ. സ്കോര്‍: ഇന്ത്യ- 326/5 (50), യുഎസ് -125/8 (50). ഇന്ത്യ മൂന്നാം ജയം സ്വന്തമാക്കിയപ്പോള്‍ അമേരിക്കയുടെ ഹാട്രിക് തോല്‍വിയാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ അണ്ടര്‍ 19 ടീം ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെടുത്തു. കുല്‍ക്കര്‍ണി 118 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും 108 റണ്‍സ് നേടി. സഹ ഓപ്പണര്‍ ആദര്‍ശ് സിംഗ് 37 ബോളില്‍ 25 റണ്‍സില്‍ പുറത്തായപ്പോള്‍ മുഷീര്‍ ഖാന്‍ (76 പന്തില്‍ 73), ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ (27 പന്തില്‍ 35), സച്ചിന്‍ ദാസ് (16 പന്തില്‍ 20), പ്രിയാന്‍ഷു മോളിയ (19 പന്തില്‍ 27*), വിക്കറ്റ് കീപ്പര്‍ ആരവെല്ലി അവിനീഷ് (7 പന്തില്‍ 12*) എന്നിങ്ങനെയായിരുന്നു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ കുല്‍കര്‍ണിയും മുഷീറും 155 റണ്‍സ് ചേര്‍ത്തത് ഇന്ത്യക്ക് കരുത്തായി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ബൗളര്‍മാരോട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്ന അമേരിക്ക ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമാക്കി. 7.5 ഓവറില്‍ 12 റണ്‍സിനിടെ മൂന്ന് ബാറ്റര്‍മാരെയാണ് ഇന്ത്യ ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചത്. പ്രണവ് ചെട്ടിപാളയം (5 പന്തില്‍ 2), ബവ്യ മെഹ്ത (2 പന്തില്‍ 0), ക്യാപ്റ്റന്‍ റിഷി രമേശ് (18 പന്തില്‍ 8), സിദ്ധാര്‍ഥ് കാപ്പ (60 പന്തില്‍ 18), ഉത്കര്‍ഷ് ശ്രീവാസ്‌തവ (73 പന്തില്‍ 40),മാനവ് നായക് (6 പന്തില്‍ 0), പാര്‍ഥ് പട്ടേല്‍ (15 പന്തില്‍ 2), ആരിന്‍ നദ്‌കര്‍ണി (44 പന്തില്‍ 20), അമോഘ് അരേപള്ളി (71 പന്തില്‍ 27*), അദീന്ദ്ര സുബ്രമണ്യന്‍ (7 പന്തില്‍ 3*) എന്നിങ്ങനെയായിരുന്നു യുഎസ് താരങ്ങളുടെ സ്കോര്‍. ഇന്ത്യക്കായി നമാന്‍ തിവാരി 9 ഓവറില്‍ 20 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. സെഞ്ചുറിയുമായി അര്‍ഷിന്‍ കുല്‍ക്കര്‍ണി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!