ICC Womens World Cup 2022: ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയം, സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

Published : Mar 22, 2022, 01:16 PM IST
ICC Womens World Cup 2022: ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയം, സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

Synopsis

ജയത്തോടെ പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യക്കും വിന്‍ഡീസിനും ആറ് പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ഇന്ത്യ വിന്‍ഡീസിനെ മറികടന്നത്.  

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ലോകകപ്പില്‍( ICC Womens World Cup 2022 ) നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ 110 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 40.3 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. 32 റണ്‍സെടുത്ത സല്‍മ ഖാതുന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി സ്നേഹ് റാണ നാലും പൂജ വസ്ട്രക്കര്‍ രണ്ടും വിക്കറ്റെടുത്തു. ജയത്തോടെ പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യക്കും വിന്‍ഡീസിനും ആറ് പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ഇന്ത്യ വിന്‍ഡീസിനെ മറികടന്നത്.

തുടക്കത്തിലെ കൂട്ടത്തകര്‍ച്ച

ഇന്ത്യയെ 229 റണ്‍സില്‍ ഒതുക്കിയതിന്‍റെ ആവേശത്തില്‍ ബാറ്റ് ചെയ്യാനെത്തിയ ബംഗ്ലാദേശിനെ തുടക്കത്തിലെ ഇന്ത്യന്‍ വനിതകള്‍ എറിഞ്ഞൊതുക്കി. ഓപ്പണര്‍ ഷാമിന്‍ അക്തറെ(5) മടക്കി രാജേശ്വരി ഗെയ്ക്‌വാദ് ആണ് ബംഗ്ലാദേശിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ഫര്‍ഗാന ഹോഖ്(0), ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന(3), റുമാന അഹമ്മദ്(2) എന്നിവര്‍ കൂടി മടങ്ങിയതോടെ ബംഗ്ലാദേശ് 35-5ലേക്ക് കൂപ്പുകുത്തി.

ലതാ മൊണ്ടാലും(24), സല്‍മാ ഖാതൂനും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തിയെങ്കിലും ലതയെ മടക്കി പൂജ വസ്ട്രാക്കര്‍ സൂട്ടുകെട്ട് പൊളിച്ചതോടെ ബംഗ്ലാദേശിന്‍റെ പോരാട്ടം അധികം നീണ്ടില്ല.  റിതു മോണിയുടെയും(16) വാലറ്റത്ത് ജഹ്നാര ആലമിന്‍റെയും(11*) പോരാട്ടം അവരുടെ തോല്‍വിഭാരം കുറച്ചു.

ഇന്ത്യക്കായി സ്നേഹ് റാണ പത്തോവറില്‍ 30 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജൂലന്‍ ഗോസ്വാമിയും പൂജ വസ്ട്രക്കറും രണ്ട് വിക്കറ്റ് വീതംം വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറി നേടിയ യാസ്തിക ഭാട്ടിയ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായ റിതു മോണി മൂന്ന് വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ് ഇന്ത്യ

തോറ്റാല്‍ സെമി സാധ്യത അവസാനിക്കുമെന്ന തിരിച്ചറിവില്‍ വമ്പന്‍ ജയം ലക്ഷ്യമിട്ട ഇന്ത്യ ടോസ് നേടിയപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ തീരുമാനം ശരിവെച്ച് ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് 15 ഓവറില്‍ 74 റണ്‍സ് അടിച്ചെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കി. എന്നാല്‍ 30 റണ്‍സെടുത്ത സ്മൃതിയെ നാഹിദ അക്തര്‍ പുറത്താക്കിയതിന് പിന്നാലെ അതേ സ്കോറില്‍ ഇന്ത്യക്ക് ഷഫാലി വര്‍മയുടെയും(42) ക്യാപ്റ്റന്‍ മിതാലി രാജിന്‍റെയും(0) വിക്കറ്റുകള്‍ നഷ്ടമായതോടെ 74-0 ല്‍ നിന്ന് ഇന്ത്യ 74-3ലേക്ക് കൂപ്പുകുത്തി.

ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മിതാലി നേരിട്ട ആദ്യ പന്തില്‍ പുറത്തായത് ഇന്ത്യക്ക് കനത്ത പ്രഹരമായി.പിന്നീട് ഹര്‍മന്‍പ്രീത് കൗറും ഭാട്ടിയയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും സ്കോര്‍ 108ല്‍ നില്‍ക്കെ ഹര്‍മന്‍പ്രീത്(14) റണ്ണൗട്ടായി.

108-4 എന്ന സ്കോറില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും(26) ഭാട്ടിയയും ചേര്‍ന്ന് 150 കടത്തി. അവസാന ഓവറുകളില്‍ സ്കോറുയര്‍ത്താന്‍ ശ്രമിച്ച ഭാട്ടിയയും(50) ഘോഷും പുറത്തായത് ഇന്ത്യക്ക് തിരിട്ടിയായി. സ്ലോഗ് ഓവറുകളില്‍ തകര്‍ത്തടിച്ച പൂജ വസ്ട്രക്കറും(33 പന്തില്‍ 30*) സ്നേഹ് റാണയും(23 പന്തില്‍ 27) ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ 229 റണ്‍സിലെത്തിത്തിച്ചത്. അവസാന അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 45 റണ്‍സടിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്
ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സ് വീണത് ക്യാമറാമാന്റെ ദേഹത്ത്; ഇന്നിംഗ്‌സിന് ശേഷം നേരിട്ട് കണ്ട് താരം