ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാര്‍ രണ്ട് പേരാകുമെന്ന് മഞ്ജരേക്കര്‍

By Web TeamFirst Published May 14, 2021, 9:00 PM IST
Highlights

ടെസ്റ്റ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഇംഗ്ലണ്ടില്‍ എന്നും മുന്‍താരം. 

മുംബൈ: ന്യൂസിലന്‍ഡിന് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യയുടെ ഗെയിം ചേഞ്ചര്‍മാര്‍ നായകന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തുമായിരിക്കുമെന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. ടെസ്റ്റ് ഓപ്പണര്‍ എന്ന നിലയില്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഏറ്റവും വലിയ പരീക്ഷണമാകും ഇംഗ്ലണ്ടില്‍ നേരിടേണ്ടിവരിക എന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. 

'വിജയിക്കാൻ ബാറ്റ്സ്‌മാൻ എന്ന നിലയില്‍ രോഹിത് ശര്‍മ്മ ശൈലി മാറ്റേണ്ടി വരും. ടെസ്റ്റ് ഓപ്പണറായി രോഹിത് ശർമയ്‌ക്ക് ഇത് ഏറ്റവും വലിയ പരീക്ഷണമായിരിക്കും. ഓഫ് സ്റ്റംപിന് പുറത്ത് ഗുഡ് ലെങ്‌തില്‍ ശുഭ്‌മാന്‍ ഗില്ലിന് പന്തെറിയണമെന്ന് ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്ക് അറിയാം. സാങ്കേതികമായി അവന്‍ പിഴവുകള്‍ തിരുത്തിയിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാം. തകര്‍ന്നുതുടങ്ങിയാല്‍ പൂജാര ഇന്ത്യയുടെ വാറണ്ടിയായി തുടരും. 

എന്നാല്‍ വിരാട് കോലിയായിരിക്കും ബാറ്റുകൊണ്ട് ഇന്ത്യയുടെ ആദ്യ ഗെയിം ചേഞ്ചര്‍. രഹാനെ കഴിഞ്ഞ കുറച്ച് സീസണുകളിലേത് പോലെയായിരിക്കും. ബാറ്റ് കൊണ്ട് രണ്ടാമത്തെ ഗെയിം ചേഞ്ചര്‍ റിഷഭ് പന്തായിരിക്കും. അവന്‍ ബാറ്റ് ചെയ്യുന്ന നമ്പര്‍ നിര്‍ണായകമാണ്. ആദ്യ അഞ്ച് ബാറ്റ്സ്‌മാന്‍മാരെ പുറത്താക്കിയാല്‍ വിജയിക്കാം എന്ന് ന്യൂസിലന്‍ഡ് കരുതിയാല്‍ അത് അവരുടെ വലിയ വീഴ്‌ചയായിരിക്കും. നേരിട്ട് ടീമില്‍ ഇടം ലഭിക്കാന്‍ പാകത്തില്‍ ഹനുമ വിഹാരിയുടെ അവസാന മത്സരത്തില്‍ മതിപ്പുണ്ടോയെന്ന് കണ്ടറിയാം' എന്നും മഞ്ജരേക്കര്‍ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതി. 

സതാംപ്‌ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ടീം ഇന്ത്യ നേരിടുന്നത്. ഇതിന് ശേഷം ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കോലിപ്പട അഞ്ച് മത്സരങ്ങള്‍ കളിക്കും. ഇതിനായി 20 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ നാല് സ്റ്റാന്‍ഡ്‌ബൈ താരങ്ങളും ടീം ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല. 

ടീം ആവശ്യപ്പെട്ടാല്‍ ഇംഗ്ലണ്ടില്‍ ഓപ്പണറാകാന്‍ തയ്യാര്‍; ആഗ്രഹം തുറന്നുപറഞ്ഞ് താരം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!