
അഹമ്മദാബാദ്: ഇക്കുറി ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ ഇതിനകം സെഞ്ചുറി നേടിയ ഏക ഓസീസ് ബാറ്റർ ഓപ്പണർ ഉസ്മാന്‍ ഖവാജയാണ്. അഹമ്മദാബാദ് ടെസ്റ്റിന്‍റെ ആദ്യ ദിനം ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍ എന്നിവർക്കൊപ്പം താരം കൂട്ടുകെട്ടുണ്ടാക്കി. ഇതില്‍ ഗ്രീനിനൊപ്പം പുറത്താവാതെ നില്‍ക്കുന്ന ഖവാജയിലാണ് ഓസീസിന്‍റെ പ്രതീക്ഷകളെല്ലാം. അഹമ്മദാബാദില്‍ സെഞ്ചുറി നേടിയ ശേഷം വൈകാരികമായാണ് ഉസ്മാന്‍ ഖവാജ പ്രതികരിച്ചത്.
'വളരെ വൈകാരികമാണ് ഈ സെഞ്ചുറി. ഇന്ത്യയിലേക്ക് ഇതിന് മുമ്പ് രണ്ട് പര്യടനങ്ങള്‍ വന്നിട്ടുണ്ട്. എട്ട് മത്സരങ്ങളുണ്ടായിരുന്നു. ആ മത്സരങ്ങളിലെല്ലാം താരങ്ങള്‍ക്ക് വെള്ളം കൊണ്ടുപോയി കൊടുക്കുകയായിരുന്നു. അഹമ്മദാബാദ് പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. വിക്കറ്റ് വലിച്ചെറിയാന്‍ എനിക്ക് താല്‍പര്യമില്ല. മാനസികമായ പോരാട്ടമാണ് നടക്കുന്നത്. ഈഗോ മാറ്റി വച്ച് കളിക്കണം' എന്നുമാണ് മത്സര ശേഷം ഉസ്മാന്‍ ഖവാജയുടെ വാക്കുകള്‍. ഇന്ത്യയില്‍ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് അഹമ്മദാബാദില്‍ ഖവാജ സ്വന്തമാക്കിയത്. ഈ പരമ്പരയില്‍ ശതകം നേടിയ ഏക ഓസീസ് താരവും ഖവാജ തന്നെ.
അഹമ്മദാബാദ് ടെസ്റ്റില്‍ ആദ്യ ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ. ഓസീസിനായി ഓപ്പണർ ഉസ്മാന്‍ ഖവാജ സെഞ്ചുറി നേടി. 251 പന്തില്‍ 15 ഫോറുകളോടെ 104* റണ്‍സുമായാണ് ഖവാജ ക്രീസില്‍ നില്‍ക്കുന്നത്. 64 പന്തില്‍ 49* റണ്‍സുമായി കാമറൂണ്‍ ഗ്രീനാണ് കൂട്ട്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഖവാജ-ഗ്രീന്‍ കൂട്ടുകെട്ട് ഇതിനകം പുറത്താകാതെ 85 റണ്‍സ് ചേർത്തിട്ടുണ്ട്. ആദ്യ ദിനം അവസാന സെഷനില്‍ ആക്രമിച്ച് കളിച്ച കാമറൂണ്‍ ഗ്രീന്‍ സ്കോർ 250 കടത്തി. 44 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണർ ട്രാവിസ് ഹെഡ്, 20 പന്തില്‍ 3 റണ്‍സ് നേടിയ മാർനസ് ലബുഷെയ്ന്‍, 27 പന്തില്‍ 17 സ്വന്തമാക്കിയ പീറ്റർ ഹാന്‍സ്കോമ്പ്, 135 പന്തില്‍ 38 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് എന്നിവരെയാണ് ഓസീസിന് നഷ്ടമായത്. മുഹമ്മദ് ഷമി രണ്ടും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി.
അഹമ്മദാബാദ് പിച്ച്: ശ്രദ്ധേയ കമന്‍റുമായി മഞ്ജരേക്കർ, ഇന്ത്യന്‍ ബൗളർമാർക്ക് പ്രശംസ