
അഹമ്മദാബാദ്: അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 27 റണ്‍സോടെ ഉസ്മാന്‍ ഖവാജയും രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ക്രീസില്‍. ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. അശ്വിനും ഷമിക്കുമാണ് വിക്കറ്റ്.
ഹെഡിനെ കൈവിട്ട് ഭരത്, നല്ല തുടക്കം മുതലാക്കാനാവാതെ ഓസീസ്
ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 61 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ഇതിനിടെ വ്യക്തിഗത സ്കോര്‍ ഏഴില്‍ നില്‍ക്കെ ഉമേഷ് യാദവിന്‍റെ പന്തില്‍ ട്രാവിസ് ഹെഡ് നല്‍കിയ അനായാസ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് കൈവിട്ടിരുന്നു. ഇതിന് ഇന്ത്യ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് കരുതിയപ്പോഴാണ് അശ്വിന്‍ ഹെഡിനെ മടക്കിയത്. ലൈഫ് ലഭിച്ചശേഷം തകര്‍ത്തടിച്ച ഹെഡ് ഉമേഷ് യാദവിനെതിരെയും മുഹമ്മദ് ഷമിക്കെതിരെയും തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി സ്കോര്‍ ഉയത്തി. ഒമ്പതാം ഓവറില്‍ തന്നെ അശ്വിനെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനമാണ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചത്.
പതിമൂന്നാം ഓവറില്‍ 50 റണ്‍സ് പിന്നിട്ട ഓസീസ് മികച്ച അടിത്തറയിട്ടെങ്കിലും പതിനാറാം ഓവറില്‍ ഹെഡിനെ മടക്കി അശ്വിന്‍ ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി. വണ്‍ ഡൗണായി ക്രീസിലെത്തിയ ലാബുഷെയ്ന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിക്കാനുള്ള രോഹിതിന്‍റെ തീരുമാനം ഫലം കണ്ടു. 20 പന്ത് നേരിട്ട് മൂന്ന് റണ്ണെടുത്ത ലബുഷെയ്നിനെ ഷമി ബൗള്‍ഡാക്കി. 11 റണ്‍സിന്‍റെ ഇടവേളയില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലേക്ക് വലിഞ്ഞു. സ്മിത്ത് 17 പന്തില്‍ രണ്ട് റണ്ണെടുത്തപ്പോള്‍ ഖവാജ 94 പന്തിലാണ് 27 റണ്‍സടിച്ച് ക്രീസില്‍ നില്‍ക്കുന്നത്.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് സിറാജിന് വിശ്രമം നല്‍കിയപ്പോള്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. ഇന്‍ഡോര്‍ ടെസ്റ്റ് ജയിച്ച ടീമില്‍ ഓസീസ് മാറ്റമൊന്നും വരുത്താതെയാണ് ഇറങ്ങിയത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വാതിലുകള്‍ തുറക്കൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!