
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ സെഞ്ചുറിക്കരികെ രവീന്ദ്ര ജഡേജയെ പുറത്താക്കിയ ഡിആര്‍എസ് തീരുമാനത്തിന് വിമര്‍ശനം. 180 പന്തില്‍ 87 റണ്‍സെടുത്ത് നില്‍ക്കേ ജോ റൂട്ടിന്‍റെ പന്തില്‍ എല്‍ബിയായി ജഡേജ മടങ്ങുകയായിരുന്നു. ജഡേജയെ പുറത്താക്കിയ മൂന്നാം അംപയറുടെ തീരുമാനം എന്നാല്‍ ആരാധകരുടെ യുക്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല.
ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ സെഞ്ചുറിയിലേക്ക് രവീന്ദ്ര ജഡേജ എത്തുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ജോ റൂട്ട് പന്തെറിയാനെത്തിയത്. വ്യക്തിഗത സ്കോര്‍ 87ല്‍ നില്‍ക്കേ ജോ റൂട്ടിന് മുന്നില്‍ ജഡേജയുടെ പാഡില്‍ പന്ത് കൊണ്ടതോടെ അംപയര്‍ വിരലുയര്‍ത്തി. എന്നാല്‍ രണ്ടാമത് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ ജഡേജ തല്‍സമയം റിവ്യൂ എടുത്തു. വിവിധ ആംഗിളുകളിലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച മൂന്നാം അംപയര്‍ സംശയങ്ങള്‍ അവശേഷിക്കേയെങ്കിലും അംപയേര്‍സ് കോള്‍ വിധിച്ചു. ഇതോടെ രവീന്ദ്ര ജഡേജ അവിശ്വസനീയതയോടെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. എന്നാല്‍ പുനപരിശോധനയില്‍ കണ്ട അള്‍ട്രാ എഡ്ജ് ബാറ്റില്‍ തട്ടിയതിന്‍റെയാണോ പാഡില്‍ കൊണ്ടതിന്‍റെയാണോ എന്ന് സംശയിക്കുകയാണ് ആരാധകര്‍. പന്ത് ബാറ്റിലാണോ പാഡിലാണോ ആദ്യം തട്ടിയത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല എന്ന് ആരാധകര്‍ വാദിക്കുന്നു. സാമൂഹ്യമാധ്യമമായ എക്സില്‍ ആരാധകരുടെ ചൂടേറിയ വാദങ്ങള്‍ക്കാണ് രവീന്ദ്ര ജഡേജയുടെ പുറത്താകല്‍ വഴിയൊരുത്തിയത്. ജഡേജയുടെ സ്ഥാനത്ത് ഒരു ഇംഗ്ലീഷ് ബാറ്റര്‍ ആയിരുന്നേല്‍ മൂന്നാം അംപയര്‍ ഔട്ട് നല്‍കുമായിരുന്നോ എന്ന് ആരാധകര്‍ ചോദിക്കുന്നു.
മത്സരത്തിന്‍റെ കമന്‍റേറ്ററായിരുന്ന രവി ശാസ്ത്രി മൂന്നാം അംപയറുടെ തീരുമാനത്തെ അനുകൂലിക്കുകയാണ് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. ഫീള്‍ഡ് അംപയര്‍ ഔട്ട് വിധിച്ചില്ലായിരുന്നെങ്കില്‍ ജഡേജയ്ക്ക് അനുകൂലമായ തീരുമാനം മൂന്നാം അംപയറില്‍ നിന്ന് വരുമായിരുന്നു എന്നും ശാസ്ത്രി പറഞ്ഞു. ജഡേജ മടങ്ങിയതും തൊട്ടടുത്ത ഓവറില്‍ ഔള്‍ഔട്ടായ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 121 ഓവറില്‍ 436 റണ്‍സാണ് നേടിയത്. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 246 റണ്‍സില്‍ പുറത്തായിരുന്നു.
Read more: ബ്രയാന്‍ ലാറയുടെ 501* സുരക്ഷിതം, തന്‍മയ് അഗര്‍വാള്‍ 366ല്‍ പുറത്ത്; പക്ഷേ എന്നിട്ടും ലോക റെക്കോര്‍ഡ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!