
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യൻ ആധിപത്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 218 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ ബാസ്ബോള്‍ ശൈലിയില്‍ തിരിച്ചടിച്ച് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന ശക്തമായ നിലയിലാണ്. 83 പന്തില്‍ 52 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 39 പന്തില്‍ 26 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍.
തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി തികച്ച യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യ ദിനം നഷ്ടമായത്. 58 പന്തില്‍ 57 റണ്‍സെടുത്ത യശസ്വിയെ ഷുയൈബ് ബഷീറിന്‍റെ പന്തില്‍ ബെന്‍ ഫോക്സ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്കിനി 83 റണ്‍സ് കൂടി മതി.
ഓപ്പണിംഗ് വിക്കറ്റില്‍ 104 റണ്‍സടിച്ച രോഹിത്-യശസ്വി സഖ്യമാണ് ഇന്ത്യക്ക് മികച്ച തുടക്കമിട്ടത്. ഷുയൈബ് ബഷീറിനെ തുടര്‍ച്ചയായി മൂന്ന് തവണ സിക്സിന് പറത്തിയ യശസ്വി56 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്. 57 റണ്‍സടിച്ചതോടെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന നേട്ടത്തില്‍ യശസ്വി(712) വിരാട് കോലിയെ(692) മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. സുനില്‍ ഗവാസ്കര്‍(774, 732) മാത്രമാണ് ഇനി യശസ്വിക്ക് മുന്നിലുള്ളത്.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ അഞ്ച് വിക്കറ്റ് കരുത്തിലാണ് ഇന്ത്യ കറക്കിയിട്ടത്. കുല്‍ദീപ് യാദവ് 15 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 71 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നാല് വിക്കറ്റെടുത്തു സ്‌പിന്നര്‍ രവീന്ദ്ര ജഡേജയേക്കാണ് ഒരു വിക്കറ്റ്.
സാക്ക് ക്രോളി(79), ബെന്‍ ഡക്കറ്റ്(27), ഒലി പോപ്പ്(11), നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്റ്റോ(29), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്(0) എന്നിവരെ കുല്‍ദീപ് മടക്കിയപ്പോള്‍ ജോ റൂട്ടിനെ(26) ജഡേജ പുറത്താക്കി. ഇംഗ്ലണ്ട വാലറ്റത്ത ബെന്‍ ഫോക്സ്(24), ടോം ഹാര്‍ട്ലി(6), മാര്‍ക്ക് വുഡ്(0), ജെയിംസ് ആന്‍ഡേഴ്സണ്‍(0) എന്നിവരെ പുറത്താക്കി അശ്വിന്‍ നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക