ഈ‍ഡനില്‍ ശ്രദ്ധാകേന്ദ്രം രോഹിത് ശര്‍മ്മ; ഓര്‍ക്കുന്നുവോ 2014ലെ ഹിറ്റ്‌മാന്‍ ഷോ

By Web TeamFirst Published Jan 12, 2023, 9:42 AM IST
Highlights

ഇന്ത്യയും ശ്രീലങ്കയും ഈഡൻ ഗാർഡൻസിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ രോഹിത് ശർമ്മയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് നടന്നത്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ശ്രീലങ്കയും വീണ്ടും മുഖാമുഖം വരികയാണ്. ഒരിക്കല്‍ക്കൂടി അയല്‍ക്കാര്‍ പോരിനിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയാണ്. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ഈഡനില്‍ ലങ്കയ്ക്കെതിരെ രോഹിത് ശര്‍മ്മയുടെ പേരിലാണ്. 

ഇന്ത്യയും ശ്രീലങ്കയും ഈഡൻ ഗാർഡൻസിൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ രോഹിത് ശർമ്മയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് നടന്നത്. 2014 നവംബർ 13നായിരുന്നു മത്സരം. ഹിറ്റ്‌മാന്‍ എന്ന പേര് അക്ഷരാര്‍ഥത്തില്‍ രോഹിത് ശര്‍മ്മ തെളിയിച്ച മത്സരമായി ഇത്. ഓപ്പണറായി ഇറങ്ങിയ രോഹിത് നേടിയത് 173 പന്തിൽ 264 റൺസ്. 33 ഫോറും ഒൻപത് സിക്സും അടങ്ങിയ ഇന്നിംഗ്സ്. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോര്‍ അന്ന് രോഹിത്തിന്‍റെ പേരിനൊപ്പമായി. രോഹിത്തിന്‍റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് 404 റൺസെടുത്തു. ശ്രീലങ്കയുടെ മറുപടി 251 റൺസിൽ അവസാനിച്ചപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് 153 റൺസിന്‍റെ പടുകൂറ്റന്‍ വിജയമായിരുന്നു. 

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ നടക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ജയിച്ചാൽ ഇന്ത്യക്ക് ടി20ക്ക് പുറമെ ഏകദിന പരമ്പരയും സ്വന്തമാക്കാം. ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന് വിജയിച്ചിരുന്നു. കൊൽക്കത്തയില്‍ ഇന്ത്യയും ലങ്കയും നേർക്കുനേർ വരുന്ന ആറാമത്തെ മത്സരാണാണിത്. മൂന്ന് കളിയിൽ ജയിച്ച ഇന്ത്യക്ക് തന്നെയാണ് ഈഡനില്‍ മേധാവിത്തം. ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല. 

സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യുസ്‌വേന്ദ്ര ചാഹല്‍. 

പരമ്പര മോഹിച്ച് ടീം ഇന്ത്യ, തിരിച്ചുവരവിന് ലങ്ക; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീപാറും

click me!