
മൊഹാലി : ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം ആര്‍ അശ്വിന് (R Ashwin) സ്വന്തം. ഇതിഹാസതാരം കപില്‍ ദേവിനെയാണ് (Kapil Dev) അശ്വിന്‍ മറികടന്നത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. മൊഹാലി ടെസ്റ്റില്‍ തന്നെ അദ്ദേഹം നേട്ടം സ്വന്തമാക്കി. ഇതുവരെ 435 വിക്കറ്റാണ് അശ്വിന്‍ നേടിയത്. താരത്തിന്റെ 85-ാം ടെസ്റ്റാണിത്.
ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് (Anil Kumble) ഒന്നാമത്. അദ്ദേഹം 619 വിക്കറ്റാണ് നേടിയത്. ഹര്‍ഭജന്‍ മൂന്നാം സ്ഥാനത്തുണ്ട്. 417 വിക്കറ്റ് ഹര്‍ഭജന്‍ നേടി. മുന്‍ പേസര്‍ സഹീര്‍ ഖാനും വെറ്ററന്‍ താരം ഇശാന്ത് ശര്‍മയും പട്ടികയില്‍ അഞ്ചാമതാണ്. ഇരുവര്‍ക്കും 311 വിക്കറ്റ് വീതമുണ്ട്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടം ആഘോഷിച്ചത്. വിരാട് കോലിക്കായിരുന്നു ക്യാച്ച്.
മൊഹാലി ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെയാണ്. ജയിക്കാന്‍ വേണ്ടത് മൂന്ന് വിക്കറ്റുകള്‍ മാത്രം. അശ്വിന്‍ പുറമെ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫോളോഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 137 എന്ന നിലയിലാണ്. നിരോഷന്‍ ഡിക്ക്‌വെല്ല (15), ലസിത് എംബുള്‍ഡെനിയ (1) എന്നിവരാണ് ക്രീസില്‍. ഇന്ത്യയെ ഇനിയും ബാറ്റിംഗിന് അയക്കണമെങ്കില്‍ അവര്‍ക്ക് 263 റണ്‍സ് കൂടി വേണം.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 574നെതിരെ ശ്രീലങ്ക 174ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ലങ്കയെ തകര്‍ത്തത്. 400 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയിരുന്നത്. നേരത്തെ ജഡേജ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
റിഭ് പഷന്തിന്റെ 96 റണ്‍സ് ആദ്യദിനം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു. ആര്‍ അശ്വിന്‍ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുല്‍ഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി 8000 റണ്‍സെന്ന നാഴികക്കല്ലും മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!