ബഹിഷ്കരണം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തത്വത്തില്‍ ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കറാച്ചി: ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കണമെങ്കില്‍ ഐസിസിക്ക് മുമ്പില്‍ പുതിയ ഉപാധി വെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിനുശേഷം ഇന്ത്യയും ബംഗ്ലാദേശും പാകിസ്ഥാനും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പര വേണമെന്നും ഇക്കാര്യത്തില്‍ ഐസിസി ഉറപ്പ് നല്‍കണമെന്നുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ത്രിരാഷ്ട്ര പരമ്പരയുടെ കാര്യം തീരുമാനിക്കേണ്ടത് ഐസിസി അല്ലെന്നും ബിസിസിഐ ആണെന്നും ഐസിസി മറുപടി നല്‍കി. പന്ത് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ കോർട്ടിലാണെന്നാണ് പിസിബി വൃത്തങ്ങൾ നല്‍കുന്ന സൂചന.
ബഹിഷ്കരണം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തത്വത്തില്‍ ധാരണയിലെത്തിയെങ്കിലും പാക് പ്രധാനമന്ത്രി ഷഹാബാസ് ഷരീഫുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മൊഹ്സിന്‍ നഖ്‌വി കൂടിക്കാഴ്ച നടത്തിയശേഷം നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാവും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഇന്ന് തന്നെ നഖ്‌വി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്താസമ്മേളനം എപ്പോഴുണ്ടാകുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
നേരത്തെ ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കണമെന്നും, ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം ചെയ്യാന്‍ തയ്യാറാവണമെന്നും ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും, തയ്യാറെടുപ്പുകള്‍ക്കായി വലിയ തുക ചെലവാക്കിയ ബംഗ്ലാദേശിന് നല്‍കേണ്ട 'പാര്‍ട്ടിസിപ്പേഷന്‍ ഫീ' ഐസിസി ഉറപ്പാക്കണമെന്നുമുള്ള ഉപാധികളും പാകിസ്ഥാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിന് പുറമെ വരാനിരിക്കുന്ന ഏതെങ്കിലും ഒരു ഐസിസി ടൂര്‍ണമെന്‍റെന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ബംഗ്ലാദേശിന് നല്‍കണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഐസിസിയില്‍ നിന്നുള്ള പാകിസ്ഥാന്‍റെ വരുമാന വിഹിതം വര്‍ധിപ്പിക്കണമെന്നതും പാകിസ്ഥാന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.
ഇന്നലെ ലാഹോറിൽ നടന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ മൊഹ്സിന്‍ നഖ്‌വിയും ഐസിസി വൈസ് ചെയർമാൻ ഇമ്രാൻ ഖവാജയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ബംഗ്ലാദേ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.മൊഹ്‌സിൻ നഖ്‌വി, ഇമ്രാൻ ഖവാജ കൂടിക്കാഴ്ചയിൽ അമീനുള്‍ ഇസ്ലാമും പങ്കെടുത്തിരുന്നു. തങ്ങളോടുള്ള ഐക്യദാർഢ്യത്തിന് നന്ദിയുണ്ടെന്നും എന്നാൽ ഫെബ്രുവരി 15-ലെ ഇന്ത്യ-പാക് മത്സരം നടക്കണമെന്നുമാണ് ബംഗ്ലാദേശിന്‍റെ നിലപാടെന്നും അമീനുള്‍ ഇസ്ലാം വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
