
ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴിനാണ് മത്സരം. സ്പോര്‍ട്സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമം കാണാനാകും. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ആദ്യ രണ്ട് ടി20കളിലും ആധികാരിക ജയം നേടിയ ഇന്ത്യ ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പകരമാകില്ലെങ്കിലും ഓസീസിനെതിരെ രണ്ടാം നിര ടീമിനെവെച്ച് പരമ്പരനേടി ആരാധകരുടെ ആവേശം തിരിച്ചുപിടിക്കലും ഇന്ത്യയുടെ ലക്ഷ്യമാണ്.
തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യില്‍ കളിച്ച ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും തകര്‍ത്തടിക്കുന്നതിനാല്‍ ഇരുവരും ഇന്നും തുടരും. ആദ്യ രണ്ട് മത്സരങ്ങലിലും അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷൻ തുടര്‍ന്നാല്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ ജിതേഷ് ശര്‍മ കാത്തിരിക്കേണ്ടിവരും. നായകന്‍ സൂര്യകുമാര്‍ യാദവിന് ശേഷം എത്തുന്ന തിലക് വര്‍മക്ക് ആദ്യ രണ്ട് കളികളിലും കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും മൂന്നാം മത്സരത്തിലും അവസരം ഒരുങ്ങും.
റിങ്കു സിംഗ് ഫിനിഷറായി തുടരുമ്പോള്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് അക്സര്‍ പട്ടേലിന് പകരം വാഷിംഗ്‌ടണ്‍ സുന്ദറിന് ചിലപ്പോള്‍ അവസരം നല്‍കിയേക്കും. ആദ്യ മത്സരത്തില്‍ അടി മേടിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ പ്ലേയിംഗ് ഇലവനില്‍ തുടര്‍ന്നേക്കും. പേസര്‍ അര്‍ഷ്ദീപ് സിംഗിന് പകരം ആവേശ് ഖാന്‍ പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയുമുണ്ട്. മുകേഷ് കുമാറും സ്പിന്നറായി രവി ബിഷ്‌ണോയിയും പ്ലേയിംഗ് ഇലവനില്‍ കളിക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെഗ്ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍/ജിതേഷ് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍/വാഷിംഗടണ്‍ സുന്ദര്‍,, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്/ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!