ടി20 ലോകകപ്പില്‍ കളിച്ച നാല് മത്സരങ്ങള്‍ കൊണ്ട് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തെത്തി സഞ്ജു സാംസണ്‍. 

മുംബൈ: ടി20 ലോകകപ്പിന്റെ ഫൈനല്‍ മാത്രം നടക്കാനിരിക്കെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തേക്ക് കയറി ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 89 റണ്‍സ് നേടിയതോടെയാണ് സഞ്ജു 11-ാമതായത്. നാല് മത്സരങ്ങളില്‍ നിന്ന് 232 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 77.33 ശരാശരിയും 201.73 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ലോകകപ്പില്‍ ഫിന്‍ അലന് പിന്നില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം സഞ്ജുവാണ്. 16 സിക്‌സുകളും സഞ്ജു പറത്തി. ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മുന്നില്‍ നില്‍ക്കെ ആദ്യ പത്തിലെത്താനുള്ള അവസരം സഞ്ജുവിനുണ്ട്.

അതേസമയം, ഏഴ് മത്സരങ്ങള്‍ (6 ഇന്നിംഗ്സുകള്‍) കളിച്ച ഫര്‍ഹാനാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 383 റണ്‍സാണ് താരം നേടിയത്. ശരാശരി 76.60. സ്ട്രൈക്ക് റേറ്റ് 160.25. രണ്ട് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും താരം നേടി. ഒരു ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരവും ഫര്‍ഹാന്‍ ആയിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 292 റണ്‍സ് അടിച്ചെടുത്ത സിംബാബ്‌വെ താരം ബ്രയാന്‍ ബെന്നറ്റ് രണ്ടാമത്. ഇതില്‍ നാല് തവണ താരം പുറത്തായിട്ടില്ല. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ബെന്നറ്റിന്റെ ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സ്. ശരാശരി 146.00. സ്ട്രൈക്ക് റേറ്റ് 134.56.

ന്യൂസിലന്‍ഡിന്റെ ഫിന്‍ അലന്‍ മൂന്നാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് (7 ഇന്നിംഗ്‌സ്) 289 റണ്‍സ് അലന്‍ നേടി. 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മാര്‍ക്രം മൂന്നാം സ്ഥാനത്താണ്. എട്ട് മത്സരങ്ങള്‍ കളിച്ച താരം 286 റണ്‍സ് നേടി. പുറത്താവാതെ നേടിയ 86 റണ്‍സാണ് മാര്‍ക്രമിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ ജേക്കബ് ബേതല്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 8 മത്സരങ്ങളില്‍ 280 റണ്‍സാണ് ബേതല്‍ നേടിയത്. 105 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ന്യൂസിലന്‍ഡ് താരം ടിം സീഫെര്‍ട്ട് ആറാമത്. എട്ട് മത്സരം പൂര്‍ത്തിയാക്കിയ സീഫെര്‍ട്ട് നേടിയത് 274 റണ്‍സ്. പുറത്താവാതെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇഷാന്‍ കിഷന്‍ ഏഴാം സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാം സ്ഥാനത്തും കിഷന്‍ തന്നെ. എട്ട് മത്സരങ്ങളില്‍ നിന്ന് 263 റണ്‍സാണ് കിഷന്‍ നേടിയത്. 77 റണ്‍സാണ് കിഷന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ 18 പന്തില്‍ 39 റണ്‍സെടുത്തിരുന്നു കിഷന്‍. രണ്ട് അര്‍ധ സെഞ്ചുറികളും താരം നേടി.

എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മെയര്‍ 248 റണ്‍സാണ് നേടിയത്. എട്ട് മത്സരങ്ങള്‍ കളിച്ചു. രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 41.33 ശരാശരിയുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 85 റണ്‍സ്. 186.46 സ്ട്രൈക്ക് റേറ്റും ഹെറ്റ്മെയര്‍ക്കുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒമ്പതാമത്. എട്ട് മത്സരങ്ങള്‍ കളിച്ച സൂര്യ 242 റണ്‍സാണ് നേടിയത്. പുറത്താകാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പത്താം സ്ഥാനത്ത. എട്ട് മത്സരങ്ങളില്‍ 235 റണ്‍സ് ബ്രൂക്ക് നേടി. ഉയര്‍ന്ന സ്‌കോര്‍ 100.

YouTube video player