ഹേസല്‍വുഡിന് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര മുട്ടുമടക്കി; ഓസീസിനെതിരെ ഇന്ത്യ പ്രതിരോധത്തില്‍

By Web TeamFirst Published Nov 27, 2020, 3:30 PM IST
Highlights

നേരത്തെ ആരോണ്‍ ഫിഞ്ച് (114), സ്മിത്ത് (105) ്എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഡേവിഡ് വാര്‍ണര്‍ (69), ഗ്ലെന്‍ മാക്‌സ്‌വെല്‍ (45) എന്നിവരും തിളങ്ങി.
 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം. ഓസീസ് ഉയര്‍ത്തിയ ആറിന് 374 എന്ന സ്‌കോറിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 19 ഓവറില്‍ നാലിന് 135 എന്ന നിലയിലാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (40), ഹാര്‍ദിക് പാണ്ഡ്യ (24) എന്നിവരാണ് ക്രീസില്‍. മായങ്ക് അഗര്‍വാള്‍ (22), വിരാട് കോലി (21), ശ്രേയസ് അയ്യര്‍ (1), കെ എല്‍ രാഹുല്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോഷ് ഹേസല്‍വുഡാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. നേരത്തെ ആരോണ്‍ ഫിഞ്ച് (114), സ്മിത്ത് (105) ്എന്നിവരുടെ സെഞ്ചുറിയാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഡേവിഡ് വാര്‍ണര്‍ (69), ഗ്ലെന്‍ മാക്‌സ്‌വെല്‍ (45) എന്നിവരും തിളങ്ങി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി. 

ധവാന്‍- മായങ്ക് ഓപ്പണിംഗ് സഖ്യം ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരവരും ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹേസല്‍വുഡിനെ കവറിലൂടെ അതിര്‍ത്തി കടത്താനുള്ള ശ്രമം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കൈകളില്‍ അവാനിക്കുകയായിരുന്നു. പിന്നീടെത്തിയ കോലി മികച്ച ഫോമിന്റെ സൂചന നല്‍കി. പാറ്റ് കമ്മിന്‍സിനെതിരെ തുടര്‍ച്ചയായി രണ്ട് ഫോറും പിന്നീട് ഒരു സിക്‌സും കോലി നേടി. എന്നാല്‍ ഹേസല്‍വുഡിന് മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. ഹേസല്‍വുഡിനെ പുള്‍ ചെയ്യാനുള്ള ശ്രമം ആരോണ്‍ ഫിഞ്ചില്‍ അവസാനിക്കുകയായിരുന്നു.  

അതേ ഓവറിന്റെ അവസാന പന്തില്‍ അയ്യരും കൂടാരം കയറി. ഹേസല്‍വുഡിന്റെ ഒരു അതിവേഗ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അയ്യര്‍ക്ക് സാധിച്ചില്ല. ബാറ്റില്‍ തട്ടി ഉയര്‍ന്ന് പന്ത് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി അനായാസം കയ്യിലൊതുക്കി. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച കെ എല്‍ രാഹുലിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആഡം സാംപയുടെ പന്തില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു രാഹുല്‍.  

മികച്ച തുടക്കമാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഓസീസിന് ലഭിച്ചത്. വാര്‍ണര്‍- ഫിഞ്ച് സഖ്യം 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാര്‍ണറെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ഷമി ഇന്ത്യക്ക് ബ്രേക്ക് നല്‍കി. ഓസീസ് റണ്‍സ് കണ്ടെത്തുന്നതിന് അല്‍പം വേഗം കുറവായിരുന്നുവെങ്കിലും ആ പരാതി സ്മിത്ത് മാറ്റികൊടുത്തു. ടി20 ശൈലിയില്‍ ബാറ്റേന്തിയ സ്മിത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിട്ട് കണക്കിന് കൊടുത്തു. 

ഇതിനിടെ ഫിഞ്ച് സെഞ്ചുറി പൂര്‍ത്തിയാക്കി. 124 പന്തില്‍ രണ്ട് സിക്‌സും 9 ഫോറും അടങ്ങുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. എന്നാല്‍ ബുമ്രയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ യൂസ്‌വേന്ദ്ര ചാഹല്‍ ആദ്യ  പന്തില്‍ തന്നെ മാര്‍ക്‌സ് സ്റ്റോയിനിസിനെ മടക്കി. രണ്ട് പന്തുകള്‍ക്കിടെ ഇരുവരും മടങ്ങിയെങ്കിലും ക്രീസിലെത്തിയ മാക്‌സ്‌വെല്‍ സ്മിത്തിനൊപ്പം വെടിക്കെട്ടില്‍ പങ്കാളിയായി.  

19 പന്തുകള്‍ മാത്രം നേരിട്ട മാക്സ്വെല്‍ മൂന്ന് സിക്സിന്റേയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ 45 റണ്‍സെടുത്തു. എന്നാല്‍ മാക്സ്വെല്ലിനെ ഷമി ജഡേജയുടെ കൈകളിലെത്തിച്ചു. പിന്നാലെ വന്ന മര്‍ണനസ് ലബുഷാനെ (2) പെട്ടന്ന് മടങ്ങി. എന്നാല്‍ സ്മിത്തിനൊപ്പം ചേര്‍ന്ന് അലക്സ് ക്യാരി (13പന്തില്‍ 17) ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. എന്നാല്‍ സ്മിത്തിനെ അവസാന ഓവറില്‍ ഷമി ബൗള്‍ഡാക്കി. പാറ്റ് കമ്മിന്‍സ് (1) ക്യാരിക്കൊപ്പം പുറത്താവാതെ നിന്നു.

കേവലം 66പന്തുകള്‍ മാത്രം നേരിട്ടാണ് സ്മിത്ത് ഇത്രയും റണ്‍സെടുത്തത്. നാല് സിക്സും 11ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. ഷമിക്ക് പുറമെ ചാഹല്‍, സൈനി, ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബുമ്ര പത്തോവറില്‍ 72 റണ്‍സ് വിട്ടുകൊടുത്തു. ചാഹലിന്റെ പത്തോവറില്‍ 89, സൈനിയുടെ നിശ്ചിത ഓവറില്‍ 83 റണ്‍സും ഓസീസ് ബാറ്റ്സ്മാന്മാര്‍ അടിച്ചെടുത്തു.

click me!