
ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെയെ മൂന്ന് വിക്കറ്റ് വീതം നേടിയ ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് തകര്‍ത്തത്. ബ്രാഡ് ഇവാന്‍സ് (33), റിച്ചാര്‍ഡ് ഗവാര (34), റെഗിസ് ചകാബ (35) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
ഒരുഘട്ടത്തില്‍ ആറിന് 83 എന്ന നിലയിലായിരുന്നു സിംബാബ്‌വെ പിന്നാലെ ഇവാന്‍സ്- ഗവാര കൂട്ടിചേര്‍ത്ത 70 റണ്‍സ് കൂട്ടുകെട്ടാണ് സിംബാബ്‌വെയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഏഴാം ഓവറില്‍ തന്നെ സിംബാബ്‌വെയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ചാഹറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇന്നസെന്റ് കയ (4) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി. രണ്ടാം ശ്രമത്തിലാണ് സഞ്ജു ക്യാച്ച് പൂര്‍ത്തിയാക്കിയത്. ഒമ്പതാം ഓവറില്‍ രണ്ടാം ഓപ്പണര്‍ ടഡിവനാഷെ മറുമാനിയും (8) മടങ്ങി. ഇത്തവണ സഞ്ജു- ചാഹര്‍ കൂട്ടുകെട്ട് തന്നെയായിരുന്നു വിക്കറ്റിന് പിന്നില്‍.
'ഇല്ല, ഈ കളി കാണാനില്ല'; രാഹുല്‍ ത്രിപാഠിയെ വീണ്ടും തഴഞ്ഞതില്‍ വ്യാപക പ്രതിഷേധം
പത്താം ഓവര്‍ പൂര്‍ത്തിയാവുമുമ്പ് സീന്‍ വില്യംസിനെ (1) മടക്കാനും ഇന്ത്യക്കായി. സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ശിഖര്‍ ധവാന്‍ ക്യാച്ച്. തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തില്‍ വെസ്ലി മധെവേരയും (5) പുറത്ത്. ചാഹറിന്റെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. വിശ്വസ്ഥനായ റാസ (12) പ്രസിദ്ധിന്റെ പന്തില്‍ സ്ലിപ്പില്‍ ധവാന് ക്യാച്ച് നല്‍കി. റ്യാന്‍ ബേള്‍ (11) പ്രസിദ്ധിന് ക്യാച്ച് നല്‍കി. ലൂക് ജോംഗ്‌വെ (13), വിക്റ്റര്‍ യൗച്ചി (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ഹരാരെ സ്‌പോര്‍ട്സ് ക്ലബിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുത്തു. സഞ്ജു വിക്കറ്റ് കീപ്പറായിട്ടാണ് ടീമിലെത്തിയത്. മറ്റൊരു യുവ വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ സ്പെഷ്യലിസ്റ്റ് ബാറ്ററായി പ്ലേയിംഗ് ഇലവനിലുണ്ട്. അതേസമയം അരങ്ങേറ്റത്തിന് രാഹുല്‍ ത്രിപാഠി കാത്തിരിക്കണം. കെ എല്‍ രാഹുലിനൊപ്പം പരിക്കുമാറി പേസര്‍ ദീപക് ചാഹറും തിരിച്ചെത്തുകയായിരുന്നു.
ചരിത്രത്തിലെ ഏറ്റവും മികച്ചവയിലൊന്ന്; ഈ ക്യാച്ച് കണ്ടാല്‍ ജീവിതം ധന്യം- വീഡിയോ
ഓപ്പണര്‍ ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ എന്നിവരാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റ് ബാറ്റര്‍മാര്‍. സ്പിന്നര്‍ അക്സര്‍ പട്ടേലിനൊപ്പം വിന്‍ഡീസിലെ പ്രകടനത്തിന്റെ കരുത്തില്‍ കുല്‍ദീപ് യാദവും പ്ലേയിംഗ് ഇലവനിലെത്തി. ദീപക് ചാഹറിനൊപ്പം പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍.
പ്ലേയിംഗ് ഇലവന്‍- ഇന്ത്യ: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!