
പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 312 റണ്‍സ് വിജയലക്ഷ്യം. ഷായ് ഹോപ്പിന്റെ (115) സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (74) മികച്ച പ്രകടനം പുറത്തെടുത്തു. ഷാര്‍ദുല്‍ മൂന്ന് (Shardul Thakur) വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.
മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാര്‍ വിന്‍ഡീസിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹോപ്പ്- കെയ്ല്‍ മയേഴ്‌സ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ദീപക് ഹൂഡ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമനായി ക്രീസിലെത്തിയ ഷംറ ബ്രൂക്‌സ് (35) ഹോപ്പിന് പിന്തുണ നല്‍കി. എന്നാല്‍ അക്‌സര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു. ബ്രൂക്ക്‌സിനെ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ച് അക്‌സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ബ്രന്‍ഡന്‍ കിംഗ് (0) വേഗത്തില്‍ മടങ്ങിയെങ്കിലും പുരാന്റെ ഇന്നിംഗ്‌സ് വിന്‍ഡീസിന് തുണയായി.
പുരാന്‍- ഹോപ് സഖ്യം 117 റണ്‍സ് കൂട്ടിചേര്‍ത്തു. പുരാനെ ബൗള്‍ഡാക്കി ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. റോവ്മാന്‍ പവല്‍ (13) പെട്ടന്ന് മടങ്ങിയെങ്കിലും റൊമാരിയ ഷെഫേര്‍ഡ് (15) അകെയ്ല്‍ ഹൊസീന്‍ (6) എന്നിവരുടെ ഇന്നിംഗ്‌സ് 300 കടക്കാന്‍ സഹായിച്ചു. 135 പന്തിലാണ് ഹോപ് 115 റണ്‍സെടുത്തത്. ഇതില്‍ മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെട്ടിരുന്നു.
നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആവേഷ് ഖാന്‍ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. പ്രസിദ്ധ് കൃഷ്ണയാണ് ആവേഷിന് വഴി മറിയത്. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസും ഒരു മാറ്റം വരുത്തി. ഹെയ്ഡന്‍ വാല്‍ഷ് ടീമിലെത്തി. ഗുഡകേഷ് മോട്ടിക്ക് പകരമാണ് ആവേഷ് വരുന്നത്.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍.
വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ്, കെയ്ല്‍ മയേഴ്സ്, ഷംറ ബ്രൂക്ക്സ്, ബ്രന്‍ഡന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, അകെയ്ല്‍ ഹൊസീന്‍, റൊമാരിയോ ഷെഫേര്‍ഡ്, അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, ജയ്ഡെന്‍ സീല്‍സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!