
ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 83 റണ്‍സ് വിജയലക്ഷ്യം. ക്വാലാലംപൂര്‍, ബയുമാസ് ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ഗൊങ്കടി തൃഷ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 15 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
ക്യാപ്റ്റന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ദക്ഷണാഫ്രിക്കയുടെ തുടക്കം. പവര്‍ പ്ലേ തീരുന്നിന് മുമ്പ് തന്നെ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ സിമോണെ ലോറന്‍സിന്റെ (0) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അപ്പോള്‍ 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. നാലാം ഓവറിന്റെ അവസാന പന്തില്‍ ജെമ്മ ബോത്തയും (16) മടങ്ങി. ഷബ്‌നത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കമാലിനി ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെ ദിയാറ രാംലകനും (3) മടങ്ങി.
ഇംഗ്ലണ്ടിനെതിരായ അവസാന ടി20 നാളെ, തുടരുമോ സഞ്ജു? ടീമില്‍ മാറ്റങ്ങളുണ്ടായേക്കും, സാധ്യത ഇലവന്‍
മധ്യനിരയില്‍ ബാറ്റേന്തിയ ക്യാപ്റ്റന്‍ കയ്‌ല റെയ്‌നെകെ (7), കരാബോ മെസോ (10) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ക്യാപ്റ്റന് ഏഴ് റണ്‍സെടുക്കാന്‍ 21 പന്തുകള്‍ വേണ്ടി വന്നു. മെസോ 26 പന്തിലാണ് 10 റണ്‍സെടുത്തത്. ഇരുവരും 45 പന്തുകള്‍ കളിച്ചെങ്കിലും 20 റണ്‍സ് മാത്രമാണ് കൂട്ടിചേര്‍ക്കാനായത്. കയ്‌ലയെ പുറത്താക്കി ഗൊങ്കടി തൃഷ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ മോസെ ആയുഷിയുടെ പന്തില്‍ ബൗള്‍ഡായി. 23 റണ്‍സെടുത്ത മീകെ വാന്‍ വൂസ്റ്റ്, തൃഷയുടെ പന്തില്‍ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ സെഷ്‌നി നായ്ഡു, തൃഷയുടെ തന്നെ തൊട്ടടുത്ത പന്തില്‍ ബൗള്‍ഡായി. ഫയ് കൗളിംഗ് (15), മൊണാലിസ ലെഗോഡി (0) എന്നിവര്‍ വൈഷ്ണവി ശര്‍മയുടെ ഒരോവറില്‍ പുറത്താവുകയും ചെയ്തു.
ഇന്ത്യന്‍ ടീം: കമാലിനി (വിക്കറ്റ് കീപ്പര്‍), ഗോങ്കടി തൃഷ, സനിക ചാല്‍ക്കെ, നിക്കി പ്രസാദ് (ക്യാപ്റ്റന്‍), ഈശ്വരി അവ്‌സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ജോഷിത വി ജെ, ശബ്‌നം ഷക്കീല്‍, പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!