അവസാന ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മുംബൈ: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി നാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി കഴിഞ്ഞു. ഇന്നലെ പൂനെയില്‍ അവസാനിച്ച അവസാന ടി20യില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ 53 റണ്‍സ് വീതം നേടി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19.4 ഓവറില്‍ 166ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

അവസാന ടി20യ്ക്കുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മോശം ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കാര്യത്തിലാണ് ആരാധകര്‍ക്ക് ആശങ്ക. പൂനെയില്‍ ഒരു റണ്‍ മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. 

സഞ്ജുവിന്റെ ആരാധകരെ ഇളക്കിവിടാന്‍ ഞാനില്ല! നാലാം ടി20യില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ പരിഹസിച്ച് മുന്‍താരം

നാല് ടി20 മത്സരങ്ങളില്‍ നിന്ന് 26 റണ്‍സാണ് സൂര്യ ഇതുവരെ നേടിയത്. ആദ്യ ടി20യില്‍ സൂര്യ പൂജ്യത്തിന് പുറത്തായി സൂര്യ രണ്ടാം ടി20യില്‍ 12 റണ്‍സാണ് നേടിയത്. മൂന്നാം ടി20യില്‍ 14 റണ്‍സിനും പുറത്തായി. പൂനെയില്‍ അവസാനിച്ച അവസാന ടി20യിലും സൂര്യക്ക് റണ്‍സെടുക്കാന്‍ സാധിച്ചില്ല. ഇന്ത്യ പരമ്പര നേടിരിക്കെ, ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റത്തിന് സാധ്യതയില്ല. സഞ്ജുവിന് ഫോം വീണ്ടെടുക്കാന്‍ മറ്റൊരു അവസരം കൂടി ലഭിക്കും. ക്യാപ്റ്റന്‍ സൂര്യയും തുടരും. ഓപ്പണര്‍മാര്‍ അഭിഷേക് ശര്‍മയും സഞ്ജുവും ഓപ്പണറായി തന്നെ കളിക്കും. മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ അല്ലെങ്കില്‍ തിലക് വര്‍മ. സാഹചര്യത്തിനനുസരിച്ച് ഇരുവരുടേയും സ്ഥാനം മാറികൊണ്ടിരിക്കും.

പിന്നാലെ റിങ്കു സിംഗ്. ഹാര്‍ദിക് പാണ്ഡ്യക്ക് നാളെ വിശ്രമം നല്‍കിയേക്കും. പകരം രമണ്‍ദീപ് സിംഗ് കളിക്കും. ശിവം ദുബെ ടീമിനൊപ്പം തുടരും. ധ്രുവ് ജുറലിന്റെ തിരിച്ചുവരവിന് സാധ്യത കാണുന്നില്ല. അക്‌സര്‍ പട്ടേലും കളിക്കും. ചാംപ്യന്‍സ് ട്രോഫി മുന്നില്‍ നില്‍ക്കെ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കും. രവി ബിഷ്‌ഷോണിക്ക് പകരം ഹര്‍ഷിത് റാണ ടീമിലെത്തിയേക്കും. അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും തുടരും. 

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ / രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), രവി ബിഷ്ണോയ് / ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.