
റായ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. റായ്പൂര്‍, ഷദീഹ് വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര സ്റ്റേഡിയത്തില്‍ ബുധനാഴ്ച്ച വൈകിട്ട് ഏഴിനാണ് മത്സരം. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം തത്സമം കാണാനാകും. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ആദ്യ രണ്ട് ടി20കളിലും ആധികാരിക ജയം നേടിയ ഇന്ത്യ ഗുവാഹത്തിയില്‍ പരാജയപ്പെട്ടിരുന്നു. ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പകരമാകില്ലെങ്കിലും ഓസീസിനെതിരെ രണ്ടാം നിര ടീമിനെവെച്ച് പരമ്പര നേടി ആരാധകരുടെ സ്‌നേഹം തിരിച്ചുപിടിക്കലും ഇന്ത്യയുടെ ലക്ഷ്യമാണ്.
ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20യില്‍ കളിച്ച ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്കവാദും തകര്‍ത്തടിക്കുന്നതിനാല്‍ ഇരുവരും തുടരും. ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ തുടര്‍ന്നാല്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ ജിതേഷ് ശര്‍മ കാത്തിരിക്കേണ്ടിവരും. മൂന്നാം മത്സരത്തില്‍ ഇഷാന്‍ വേഗത്തില്‍ പുറത്തായിരുന്നു. നായകന്‍ സൂര്യകുമാര്‍ യാദവിന് ശേഷം എത്തുന്ന തിലക് വര്‍മക്ക് ആദ്യ മൂന്ന് കളികളിലും കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും നാലാം മത്സരത്തിലും അവസരം ഒരുങ്ങും.
റിങ്കു സിംഗ് ഫിനിഷറായി തുടരുമ്പോള്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിന് ചിലപ്പോള്‍ അവസരം നല്‍കിയേക്കും. പ്രസിദ്ധ് കൃഷ്ണയ്ക്ക് സ്ഥാനം നഷ്ടമാവാന്‍ സാധ്യതയേറെയാണ്. മൂന്നാം മത്സരത്തില്‍ താരം അടിമേടിച്ചിരുന്നു. പകരം ദീപക് ചാഹര്‍ ടീമിലെത്തും. വിവാഹത്തെ തുടര്‍ന്ന് ടീം മുകേഷ് കുമാറിന് പകരം ദീപക് ടീമിനൊപ്പം ചേര്‍ന്നിരുന്നു. അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍ എന്നിവരായിരിക്കും ടീമിലെ മറ്റുപേസര്‍മാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയിയും പ്ലേയിംഗ് ഇലവനില്‍ കളിക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: റുതുരാജ് ഗെഗ്ക്വാദ്, യശസ്വി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍/വാഷിംഗടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!