ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ആകെ 19 സിക്സുകള്‍ പറത്തിയ ഇന്ത്യ ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിക്കുന്ന ടീമെന്ന റെക്കോര്‍ഡിനൊപ്പമെത്തി.

മുംബൈ: ടി20 ലോകകപ്പില്‍ വെറും നാലു മത്സരങ്ങളില്‍ നിന്ന് 16 സിക്സറുകള്‍ പറത്തി ഇന്ത്യയുടെ സിക്സര്‍ കിംഗായി മലയാളി താരം സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ഏഴ് സിക്സുകളാണ് പറത്തിയത്. ഇതോടെ ഈ ലോകകപ്പില്‍ മാത്രം സഞ്ജു പറത്തിയ സിക്സുകളുടെ എണ്ണം 16 ആയി. 2024ലെ ടി20 ലോകകപ്പില്‍ 15 സിക്സുകള്‍ പറത്തിയ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് സഞ്ജു മറികടന്നത്. ഈ ലോകകപ്പില്‍ 15 സിക്സുകള്‍ പറത്തിയ ശിവം ദുബെ സഞ്ജുവിന് തൊട്ടുപിന്നിലുണ്ട്. ഈ ലോകകപ്പില്‍ 14 സിക്സുകള്‍ വീതം പറത്തിയ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് സ‍ഞ്ജുവിനും രോഹിത്തിനും ദുബെയ്ക്കും പിന്നില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. 2007ലെ ടി20 ആദ്യ ടി20 ലോകകപ്പില്‍ 12 സിക്സുകള്‍ പറത്തിയ യുവരാജ് സിംഗിനെയും സഞ്ജു ഇന്ന് പിന്നിലാക്കി.

View post on Instagram

ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ആകെ 19 സിക്സുകള്‍ പറത്തിയ ഇന്ത്യ ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിക്കുന്ന ടീമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഈ ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസും 2014ലെ ടി20 ലോകകപ്പിൽ അയര്‍ലന്‍ഡിനെതിരെ നെതര്‍ലന്‍ഡ്സും 19 സിക്സ് വീതം പറത്തിയിട്ടുണ്ട്. ഈ ലോകകപ്പില്‍ സിംബാബ്‌വെക്കെതിരെ 17 സിക്സുകള്‍ അടിച്ചതിന്‍റെ റെക്കോര്‍ഡാണ് വാംഖഡെയില്‍ ഇന്ത്യ തിരുത്തിയെഴുതിയത്.

View post on Instagram

ഇംഗ്ലണ്ടിനെതിരെ ആകെ 19 സിക്സും 17 ഫോറും പറത്തിയ ഇന്ത്യ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2007ലെ ടി20 ലോകകപ്പില്‍ കെനിയക്കെതിരെ ശ്രീലങ്ക 30 ഫോറും 11 സിക്സും പറത്തിയ 41 ബൗണ്ടറികള്‍ നേടിയതാണ് റെക്കോര്‍ഡ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തിയ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയുടെ പേരിലാണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടീം ടോട്ടലാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയ 253 റണ്‍സ്. ടി20 ക്രിക്കറ്റില്‍ നാലാം തവണ 250 കടന്ന ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ 250 കടക്കുന്ന ടീമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക