
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 16ന് പ്രഖ്യപിക്കും. അതേസമയം, പരിക്കില്‍ നിന്ന് മോചിതരായി തിരിച്ചെത്തുന്ന ജസ്പ്രീത് ബുമ്രയെയും ഹര്‍ഷല്‍ പട്ടേലിനെയും ടീം പ്രഖ്യാപനത്തിന് മുമ്പ് ഫിറ്റ്നെസ് ടെസ്റ്റിന് വിധേയരാക്കും. ഇരുവരുടെയും കായികക്ഷമത സംബന്ധിച്ച് ബിസിസിഐക്ക് ഇപ്പോഴും ആശങ്കകളുണ്ട്. അവരും ദിവസങ്ങളില്‍ തന്നെ ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനാകും. ഹര്‍ഷല്‍ പട്ടേലും ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിനിടെ പുറത്തേറ്റ പരിക്കിനെത്തുടര്‍ന്നാണ് ബുമ്ര ചികിത്സ തേടിയത്. അതേസമയം ഹര്‍ഷലിന്‍റെ ഇടുപ്പിനാണ് പരിക്കേറ്റത്. ഇരുവരും ലോകകപ്പ് ടീമിലെ നിര്‍ണായക സാന്നിധ്യങ്ങളാണ്. ഹര്‍ഷല്‍ നെറ്റ്സില്‍ പന്തെറിയാന്‍ തുടങ്ങിയത് ഇന്ത്യക്ക് ആശ്വാസകരമാണ്. അതേസമയം, ബുമ്ര ഇതുവരെ നെറ്റ്സില്‍ പോലും പന്തെറിയാന്‍ തുടങ്ങാത്തതാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഡെത്ത് ബൗളിംഗ് ആണ് രണ്ട് മത്സരങ്ങളിലെ തോല്‍വിയില്‍ നിര്‍ണായകമായത്. ഈ സാഹചര്യത്തില്‍ ബുമ്ര ലോകകപ്പിനുണ്ടാവേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.
അതേസമയം, ഏഷ്യാ കപ്പിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് ഉറപ്പായി. ശസ്ത്രക്രിയക്ക് വിധേയനായ ജഡേജക്ക് ഏതാനും ആഴ്ചകള്‍ക്ക് പരിശീലനം പോലും പുനരാരംഭിക്കാനാവില്ല. സെപ്റ്റംബര്‍ 16നാണ് ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. അന്ന് തന്നെയായിരിക്കും സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ടീമിനെ പ്രഖ്യാപിക്കുക. ജസപ്രീത് ബുമ്രക്ക് ടീമിലെത്താനായില്ലെങ്കില്‍ മുഹമ്മദ് ഷമി ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ ഇന്ത്യ ടി20, ഏകദിന പരമ്പരകള്‍ കളിക്കുന്നുണ്ട്. ഈ രണ്ട് പരമ്പരകള്‍ക്കുള്ള ടീമിനെയും 16ന് പ്രഖ്യാപിക്കും.ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!