
വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്‍സുമായി അക്സര്‍ പട്ടേലും ക്രീസില്‍. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ഥിക് പാണ്ഡ്യ, വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യുടെ ആദ്യ നാലു വിക്കറ്റുകളും വീഴ്ത്തി തലതകര്‍ത്തു. ഷോണ്‍ ആബട്ടും നഥാന്‍ എല്ലിസും ഓരോ വിക്കറ്റെടുത്തു.
ആദ്യ ഓവറിലെ തകര്‍ച്ച തുടങ്ങി
ടോസിലെ നഷ്ടത്തിന് പിന്നാലെ ഇന്ത്യക്ക് ആദ്യ ഓവറില്‍ വിക്കറ്റും നഷ്ടമായി. മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ പോയന്‍റില്‍ ലാബുഷെയ്നിന് അനായാസ ക്യാച്ച് നല്‍കി മടങ്ങി. അക്കൗണ്ട് തുറക്കും മുമ്പായിരുന്നു ഗില്‍ വീണത്. പിന്നീട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് സ്റ്റാര്‍ക്കിനെയും ഗ്രീനിനെയും അനാസായം നേരിട്ടതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സിലെത്തിയ ഇന്ത്യക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിലാണ് ഇരുട്ടടിയേറ്റത്. ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച രോഹിത്തിന് പിഴച്ചു. സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ തകര്‍പ്പന്‍ ക്യാച്ച്.
വീണ്ടും ഗോള്‍ഡന്‍ ഡക്ക്, നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് സൂര്യകുമാര്‍ യാദവ്-വീഡിയോ
തൊട്ടടുത്ത പന്തില്‍ ആദ്യ മത്സരത്തിന്‍റെ തനിയാവര്‍ത്തനമായി സൂര്യകുമാര്‍ യാദവ് സ്റ്റാര്‍ക്കിന്‍റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്ത്. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ ഞെട്ടി. കെ എല്‍ രാഹുല്‍ സ്റ്റാര്‍ക്കിന് ഹാട്രിക്ക് നിഷേധിച്ചെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒമ്പതാം ഓവറില്‍ രാഹുലിനെയും(9) സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. പത്താം ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(1) സ്ലിപ്പില്‍ സ്മിത്ത് പറന്നു പിടിച്ചതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു. വിരാട് കോലി-രവീന്ദ്ര ജഡേജ ബാറ്റിംഗ് സഖ്യം ഇന്ത്യയെ കരകയറ്റഉമെന്ന് കരുതിയെങ്കിലും കോലിയെ(31) വിക്കറ്റിന് മുന്നില്‍ കുടുക്കിയ നഥാന്‍ എല്ലിസ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. ക്രീസിലുള്ള രവീന്ദ്ര ജഡേജ-അക്ഷര്‍ പട്ടേല്‍ സഖ്യം മാത്രമാണ് ഇനി ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷയായി അവശേഷിക്കുന്നത്.
ആദ്യ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന് പകരം രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം സ്പിന്നര്‍ അക്സര്‍ പട്ടേലും അന്തിമ ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!