
നാഗ്പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം വൈകുന്നു. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്‍റെ ടോസ് ഇതുവരെ ഇടാനായിട്ടില്ല. ആറരക്കാണ് ടോസിടേണ്ടത്. എന്നാല്‍ നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ടോസ് വൈകുകയാണ്. ഏഴ് മണിയോടെ പിച്ചും ഗ്രൗണ്ടും പരിശോധിച്ച അമ്പയര്‍മാര്‍ അടുത്ത പരിശോധന എട്ടു മണിക്ക് നിശ്ചയിച്ചെങ്കിലും ഗ്രൗണ്ട് മത്സരസജ്ജമല്ലാത്തതിനാല്‍ വീണ്ടും നീട്ടി. 8.45ന് ആണ് അടുത്ത പരിശോധന നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെയും ഇന്ന് രാവിലെയുമായി പെയ്ത മഴമൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നു കിടക്കുന്നതാണ് മത്സരം വൈകാന്‍ കാരണമാകുന്നത്. ഔട്ട് ഫീല്‍ഡ് ഉണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നനഞ്ഞ ഔട്ട് ഫീല്‍ഡില്‍ മത്സരങ്ങള്‍ നടത്തുന്നത് കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടും. ടി20 ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇരു ടീമുകളും ആഗ്രഹിക്കുന്നില്ല. മഴ മൂലം രണ്ട് ടീമുകളും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
ഇന്ത്യക്ക് ജീവന്‍മരണപ്പോരാട്ടം
മൊഹാലിയിലെ ആദ്യ കളിയിലേറ്റ തോൽവിക്ക് പകരം വീട്ടാന്‍ മാത്രമല്ല, പരമ്പരയില്‍ നിലനില്‍ക്കാന്‍ കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്ന് തോറ്റാല്‍ ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ പരമ്പരയും ഇന്ത്യ കൈവിടും. അടുത്ത മാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിന് മുമ്പ് ഇത് ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാധിക്കും.
ടി20: ദക്ഷിണാഫ്രിക്കന്‍ ടീം 25ന് എത്തും; സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം
പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര ഇന്ന് ഇന്ത്യന്‍ ഇലവനില്‍ കളിച്ചേക്കുമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. ഡെത്ത് ഓവറുകളിൽ വലിയ തോതിൽ റൺ വഴങ്ങുന്ന ഇന്ത്യക്ക് ബുമ്രയുടെ വരവ് വലിയ ആശ്വാസം നൽകും. പുറംവേദന അലട്ടിയിരുന്ന ബുമ്ര ജൂലൈ 14 മുതൽ കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
അതേസമയം ഇന്ത്യൻ ബാറ്റേഴ്സ് എല്ലാവരും തന്നെ ഫോമിലാണെന്നത് ആശ്വാസമാണ്. രോഹിത് ശര്‍മ്മയിലും വിരാട് കോലിയിലും നിന്ന് അൽപ്പം കൂടി ഉത്തരവാദിത്തത്തോടെയുള്ള ഇന്നിംഗ്സ് ആരാധകർ പ്രതീക്ഷിക്കുന്നു. ദിനേശ് കാർത്തിക്കിന്‍റെ വമ്പനടികളും ഏതാനും മത്സരങ്ങളായി കാണാനില്ല. മറുവശത്ത് ആദ്യ മത്സരത്തിൽ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!