
ദില്ലി: ഏകദിനത്തില്‍ വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ്മ. ഫിറോസ് ഷാ കോട്‌ലയില്‍ ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 46 റണ്‍സ് നേടിയപ്പോഴാണ് രോഹിത് നേട്ടത്തിലെത്തിയത്. 200-ാംമത്തെ ഇന്നിംഗ്‌സിലാണ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ഹിറ്റ്‌മാന്‍ എത്തിയത്.
എന്നാല്‍ 175 ഇന്നിംഗ്സുകളില്‍ നിന്ന് 8000 തികച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയില്‍ മുന്നില്‍. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സാണ്(182 ഇന്നിംഗ്‌സ്) രണ്ടാം സ്ഥാനത്ത്.
ഏകദിനത്തില്‍ 8000 ക്ലബിലെത്തുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലുമെത്തി രോഹിത് ശര്‍മ്മ. വിരാട് കോലി, എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദീന്‍ എന്നിവരാണ് മുന്‍പ് 8000 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.
ഇന്ത്യയില്‍ ഏകദിനത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടം രോഹിത് ശര്‍മ്മ മൊഹാല ഏകദിനത്തില്‍ സ്വന്തമാക്കിയിരുന്നു. കുറഞ്ഞ ഇന്നിംഗ്സുകളില്‍ 3000 റണ്‍സ് തികച്ച താരമെന്ന നേട്ടത്തില്‍ കോലിയെ മറികടക്കാനും രോഹിതിനായി. ഏകദിനത്തിലെ 57-ാം ഇന്ത്യന്‍ ഇന്നിംഗ്സിലാണ് രോഹിത് 3000 ക്ലബില്‍ എത്തിയത്. 63 ഇന്നിംഗ്സുകളിലാണ് കോലി 3000 റണ്‍സ് തികച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!