
സിഡ്നി: അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇരു ടീമുകളും കളിക്കുക. ആറ് വര്‍ഷത്തിനുശേഷമാണ് ഓസ്ട്രേലിയ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ഇന്ത്യയിലെത്തുന്നത്. 2017ല്‍ അവസാനം ഇന്ത്യയില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിച്ചപ്പോള്‍ വിരാട് കോലിക്ക് കീഴീല്‍ ഇന്ത്യ 2-1ന് പരമ്പര നേടി.
എന്നാല്‍ 2017ലേത് പോലെ ഇത്തവണയും ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളാണ് ഇന്ത്യ തയാറാക്കുന്നതെങ്കില്‍ ഓസ്ട്രേലിയക്ക് രക്ഷയുണ്ടാവില്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഓസീസ് താരം ഇയാന്‍ ഹീലി. ഇന്ത്യക്ക് മികച്ച ടീമുണ്ട്. എങ്കിലും അസാധാരണ പിച്ചല്ലെങ്കില്‍ അവരുടെ സ്പിന്നര്‍മാരെ അത്രക്ക് പേടിക്കേണ്ട കാര്യമില്ല. എന്നാല്‍ കഴിഞ്ഞ പരമ്പരയിലേതുപോലെ ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയുന്ന സ്പിന്‍ ചതിക്കുഴികളാണ് ഇത്തവണയും ഇന്ത്യ തയാറാക്കുന്നതെങ്കില്‍ ഓസ്ട്രേലിയക്ക് പരമ്പര നേടാനാവില്ല.
കഴിഞ്ഞ പരമ്പരിലെ രണ്ട് ടെസ്റ്റുകള്‍ നടന്നത് ആദ്യ ദിനം മുതലെ സ്പിന്നര്‍മാര്‍ ബാറ്റര്‍മാരെ കറക്കി വീഴ്ത്തുന്ന പിച്ചുകളിലായിരുന്നു. അത്തരം തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ അവര്‍ നമ്മളെക്കാള്‍ മുന്നിലാണ്. എന്നാല്‍ ഫ്ലാറ്റ് വിക്കറ്റുകളാണ് ഒരുക്കുന്നതെങ്കില്‍ ഓസ്ട്രേലിയക്കും സാധ്യതകളുണ്ട്. എങ്കിലും ആദ്യ ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കാത്ത സാഹചര്യത്തില്‍ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കാനാണ് സാധ്യതയെന്നും ഇയാന്‍ ഹീലി വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ ബെംഗലൂരുവിലെയും പൂനെയിലെയും സ്പിന്‍ സൗഹൃദ പിച്ചുകള്‍ക്കെതിരെ ഓസീസ് പരാതി ഉയര്‍ത്തിയിരുന്നു. ആദ്യ ഓവര്‍ മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളായിരുന്നു ഇവിടുത്തേത് എന്നായിരുന്നു ആക്ഷേപം.ഓസ്ട്രേലിയക്കെതിരെ അടുത്തമാസം ഒമ്പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്. 17ന് ഡല്‍ഹിയിലും, മാര്‍ച്ച് ഒന്നിന് ധര്‍മശാലയിലും ഒമ്പതിന് അഹമ്മദാബാദിലുമാണ് ശേഷിക്കുന്ന ടെസ്റ്റുകള്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിപ്പ് ഫൈനലിലെത്താനും അവസരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!