
ഹൈദരാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം നാളെ ഹൈദരാബാദില്‍ തുടക്കമാവുമ്പോള്‍ ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണങ്ങള്‍ക്കുളള അവസരമാണത് ഇന്ത്യക്ക്. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇനി ഏകദിന മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഉറപ്പിക്കാനുള്ള അവസരം കൂടിയാണിത്. മൂന്നാം ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കാന്‍ കെ എല്‍ രാഹുലിനും രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വന്തമാക്കാന്‍ ഋഷഭ് പന്തിനും ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണ് ഓസ്ട്രേലിയക്കെതിരായ പരമ്പര.
ഓപ്പണിംഗില്‍ ശീഖര്‍ ധവാന്‍-രോഹിത് ശര്‍മ കൂട്ടുകെട്ടു തന്നെയാവും ഇന്ത്യ പരീക്ഷിക്കുക. ധവാന് ന്യൂസിലന്‍ഡിനെതിരെ കാര്യമായി തിളങ്ങാനായിട്ടില്ല. ടി20 പരമ്പരയിലെ മികച്ച ഫോം കെ എല്‍ രാഹുല്‍ തുടര്‍ന്നാല്‍ ധവാന്റെ ഓപ്പണിംഗ് സ്ഥാനം ഭീഷണിയിലാവും. അതുകൊണ്ടുതന്നെ ധവാനില്‍ നിന്ന് മികച്ച പ്രകടനം തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നു.
വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ കെ എല്‍ രാഹുലിനെയോ ഋഷഭ് പന്തിനെയോ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. അംബാട്ടി റായിഡുവാകും അഞ്ചാമന്‍. എം എസ് ധോണി ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി വിജയ് ശങ്കര്‍ ഏഴാം സ്ഥാനത്ത് ഇറങ്ങും.
ടി20 പരമ്പരയില്‍ കളിക്കാതിരുന്ന കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ തന്നെയാകും സ്പിന്നര്‍മാര്‍. പേസ് ബൗളര്‍മാരായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും അന്തിമ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത. അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!