ഗ്രീനിന് സെഞ്ചുറി, അശ്വിന് 6 വിക്കറ്റ്, ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍; ഇന്ത്യക്ക് റണ്‍മല കയറ്റം

Published : Mar 10, 2023, 04:57 PM ISTUpdated : Mar 10, 2023, 05:00 PM IST
 ഗ്രീനിന് സെഞ്ചുറി, അശ്വിന് 6 വിക്കറ്റ്, ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍; ഇന്ത്യക്ക് റണ്‍മല കയറ്റം

Synopsis

രണ്ടാം ദിനം ചായക്ക് പിന്നാലെ പൊരുതി നിന്ന ഉസ്മാന്‍ ഖവാജയെ(180) വീഴ്ത്തി അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഒമ്പതാം വിക്കറ്റില്‍ ടോഡ് മര്‍ഫിയും(41), നേഥന്‍ ലിയോണും(34) ചേര്‍ന്ന് 70 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓസ്ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചു. ഇരുവരെയും പുറത്താക്കി അശ്വിനാണ് ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടത്.

അഹമ്മദാബാദ്: ഉസ്മാന്‍ ഖവാജക്ക് പിന്നാലെ കാമറൂണ്‍ ഗ്രീനിന്‍റെ സെഞ്ചുറിയ്ക്കൊപ്പം വാലറ്റത്തിന്‍റെ ചെറുത്തു നില്‍പ്പും ചേര്‍ന്നതോടെ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് മികച്ച സ്കോര്‍. 255-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ അവസാന സെഷനില്‍ 480 റണ്‍സെടുത്ത് പുറത്തായി. ഖവാജ 180 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 114 റണ്‍സെടുത്തു. വാലറ്റത്ത് ടോഡ് മര്‍ഫിയും നേഥന്‍ ലിയോണും ചേര്‍ന്ന് 70 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസ് സ്കോറുയര്‍ത്തി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റെടുത്തപ്പോള്‍ ഷമി രണ്ടും അക്സറും ജഡേജയും ഓരോ വിക്കറ്റുമെടുത്തു.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സുമായി രോഹിത് ശര്‍മയും 18 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. ഓസീസിന്‍‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനിയും 444 റണ്‍സ് കൂടി വേണം. സ്കോര്‍ ഓസ്ട്രേലിയ 480, ഇന്ത്യ 36-0.

രണ്ടാം ദിനം ചായക്ക് പിന്നാലെ പൊരുതി നിന്ന ഉസ്മാന്‍ ഖവാജയെ(180) വീഴ്ത്തി അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഒമ്പതാം വിക്കറ്റില്‍ ടോഡ് മര്‍ഫിയും(41), നേഥന്‍ ലിയോണും(34) ചേര്‍ന്ന് 70 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓസ്ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചു. ഇരുവരെയും പുറത്താക്കി അശ്വിനാണ് ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടത്.

ഉദിച്ചുയര്‍ന്ന് ഗ്രീന്‍, ആറാടി അശ്വിന്‍

രണ്ടാം ദിനം തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം ആദ്യ സെഷനില്‍ തന്നെ പാളി. പ്രതിരോധിച്ചു നിന്ന ഖവാജക്കൊപ്പം അടിച്ചു തകര്‍ത്ത കാമറൂണ്‍ ഗ്രീന്‍ സെഞ്ചുറി നേടിയതോടെ ആദ്യ സെഷനില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കായില്ല. ലഞ്ചിനുശേഷം ടെസ്റ്റിലെ തന്‍റെ കന്നി സെഞ്ചുറി നേടിയ ഗ്രീന്‍ അഞ്ചാം വിക്കറ്റില്‍ ഖവാജക്കൊപ്പം 208 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

എന്നാല്‍ സെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ഗ്രീനിനെ(114) വിക്കറ്റിന് പിന്നില്‍ കെ എസ് ഭരതിന്‍റെ കൈകളിലെത്തിച്ച് അശ്വിന്‍ ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. ലെഗ് സ്റ്റംപിലേക്ക് പോയ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച ഗ്രിനിനെ ഭരത് അത്യുജ്ജ്വല ക്യാച്ചില്‍ കൈയിലൊതുക്കി. അതേ ഓവറില്‍ അശ്വിനെതിരെ വമ്പനടിക്ക് ശ്രമിച്ച അലക്സ് ക്യാരി അക്കൗണ്ട് തുറക്കും മുമ്പ് അക്സര്‍ പട്ടേലിന്‍റെ കൈയിലൊതുങ്ങി. അഞ്ച് പന്തുകളുടെ ഇടവേളയില്‍ രണ്ട് വിക്കറ്റ് വീണതോടെ ഓസീസ് തകരുമെന്ന് കരുതിയെങ്കിലും ഖവാജ ഒരറ്റം കാത്തു. ക്യാരിക്ക് ശേഷം ക്രീസിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ(6) അശ്വിന്‍റെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ശ്രേയസ് കൈയിലൊതുക്കി.

എന്നാലും എന്തിനായിരിക്കും ആ റിവ്യു, അമ്പയറെപ്പോലും ചിരിപ്പിച്ച രോഹിത്തിന്‍റെ ഡിആര്‍എസ്-വീഡിയോ

എന്നാല്‍ ഖവാജക്കൊപ്പം പിടിച്ചു നിന്ന ലിയോണ്‍ ഓസീസിനെ 400 കടത്തി.ചായക്ക് ശേഷം ഖവാജയെ(180) അക്സര്‍ വിക്കറ്റിന് മുന്നില്‍ കുടുകുക്കുമ്പോള്‍ ഓസീസ് ടോട്ടല്‍ 409 റണ്‍സെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഏകദിനശൈലിയില്‍ ബാറ്റ് വീശിയ ടോഡ് മര്‍ഫിയും പിന്തുണ നല്‍കിയ ലിയോണും ചേര്‍ന്ന് ഓസ്ട്രേലിയയെ 450 കടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്