
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ - ബംഗ്ലാദേശ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ബംഗ്ലാദേശിനെതിരെ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 8.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 എന്ന നിലയില്‍ ആയിരിക്കെയാണ് മഴയെത്തിയത്. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. സ്മൃതി മന്ദാന (34), അമന്‍ജോത് കൗര്‍ (15) എന്നിവരായിരുന്നു ക്രീസില്‍. നേരത്തെ, ഇടയ്ക്കിടെ മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 27 ഓവറാക്കി ചുരുക്കിയിരുന്നു.
നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 119 റണ്‍സ് അടിച്ചെടുത്തത്. 36 റണ്‍സ് നേടിയ ഷര്‍മിന്‍ അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ശോഭന മൊസ്താരി 26 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രാധ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീ ചരണിക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ഷര്‍മിനും ശോഭനയ്ക്കും പുറമെ റുബ്യ ഹൈദര്‍ ജെലിക് (13), റിതു മോനി (11) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കണ്ടത്. സുമയ്യ അക്തര്‍ (2), നിഗര്‍ സുല്‍ത്താന (9), ഷൊര്‍ണ അക്തര്‍ (2), നഹീദ അക്തര്‍ (3), റബേയ ഖാന്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിഷിത അക്തര്‍ നിഷി (4), മറുഫ അക്തര്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. മത്സരത്തിന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റിച്ചാ ഘോഷ്, ക്രാന്തി ഗൗദ്, സ്നേഹ് റാണ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഉമ ഛേത്രി, അമന്‍ജോത് കൗര്‍, രാധ യാദവ് എന്നിവര്‍ ടീമിലെത്തി.
ഇന്ത്യ: പ്രതിക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ശ്രീ ചരണി, രേണുക താക്കൂര്‍.
ബംഗ്ലാദേശ്: സുമയ്യ അക്തര്‍, റുബ്യ ഹൈദര്‍ ജെലിക്, ഷര്‍മിന്‍ അക്തര്‍, ശോഭന മൊസ്താരി, നിഗര്‍ സുല്‍ത്താന (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഷൊര്‍ണ ആക്തര്‍, റിതു മോനി, റബീയ ഖാന്‍, നഹിദ അക്തര്‍, നിഷിത അക്തര്‍ നിഷി, മറുഫ അക്തര്‍.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രധാന മത്സരമായിരുന്നിത്. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെ നാലാം സ്ഥാനവുമായി ഇന്ത്യ സെമിയില്‍ കടന്നിരുന്നു. വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. പ്രാഥമിക ഘട്ടത്തില്‍ ഓസീസ് വനിതകള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതോടെയാണ് അവര്‍ക്ക് ഇന്ത്യയെ എതിരാളിയായി ലഭിച്ചത്. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് നേര്‍ക്കുനേര്‍ വരിക.
ഈ മാസം 30ന് നവി മുംബൈയിലാണ് മത്സരം. ഏഴില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഓസീസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 13 പോയിന്റാണ് ഓസീസിന്. ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരത്തിന് മഴയെ തുടര്‍ന്ന് ഫലമുണ്ടായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!