മൂന്നാം ടി20: കോലിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Mar 16, 2021, 8:53 PM IST
Highlights

ഒരറ്റത്ത് വിക്കറ്റുകള്‍ നിലം പൊത്തുമ്പോഴും അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് വിരാട് കോലി നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യയെ 156 റണ്‍സിലെത്തിച്ചത്. 37 പന്തില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തിയ കോലി അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം 69 റണ്‍സടിച്ചു കൂട്ടി. ഇതില്‍ ഹര്‍ദ്ദികിന്‍റെ സംഭാവന വെറും 17 റണ്‍സായിരുന്നു.

അഹമ്മദാബാദ്: ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 46 പന്തില്‍ എട്ട് ഫോറും നാലു ബൗണ്ടറിയും അടക്കം 77 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തുടക്കത്തിലെ തകര്‍ന്നടിഞ്ഞ ഇന്ത്യയെ അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം 69 റണ്‍സടിച്ചു കൂട്ടിയാണ് കോലി മാന്യമായ സ്കോറിലെത്തിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് ജോര്‍ദ്ദാന്‍ രണ്ട് വിക്കറ്റെടുത്തു.

നിരാശപ്പെടുത്തി വീണ്ടും രാഹുല്‍, ഹിറ്റ് ആവാതെ ഹിറ്റ്മാന്‍

ആദില്‍ റഷീദ് എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ അഞ്ച് റണ്‍സെടുത്ത് രോഹിത് ശര്‍മ തുടങ്ങിയെങ്കിലും ജോഫ്ര ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ ഇന്ത്യക്ക് നേടാനായത് ഒരു റണ്‍സ് മാത്രം. ആദ്യ പന്തില്‍ തന്നെ രോഹിത് നല്‍കിയ അനായാസ റിട്ടേണ്‍ ക്യാച്ച് ആര്‍ച്ചര്‍ നിലത്തിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായേനെ.

മാര്‍ക്ക് വുഡ് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. അതിവേഗം കൊണ്ട് രാഹുലിനെയും രോഹിത്തിനെയും വിറപ്പിച്ച വുഡ് ഒടുവില്‍ രാഹുലിന്‍റെ(0) മിഡില്‍ സ്റ്റംപിളക്കി. 
പ്രതീക്ഷ നല്‍കി കിഷനും രോഹിത്തും

തലയരിഞ്ഞ് മാര്‍ക്ക് വുഡ്

വണ്‍ ഡൗണായെത്തിയെ ഇഷാന്‍ കിഷനും രോഹിത്തും ചേര്‍ന്ന് ആര്‍ച്ചറുടെയും മാര്‍ക്ക് വുഡിന്‍റെയും അതിവേഗത്തെ ഫലപ്രദമായി ചെറുത്തു സ്കോര്‍ മുന്നോട്ട് നീക്കുന്നതിനിടെ അഞ്ചാം ഓവറില്‍ വുഡിനെ പുള്‍ ചെയ്യാന്‍ ശ്രമിച്ച രോഹിത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ആര്‍ച്ചറുടെ കൈകളിലൊതുങ്ങി. 17 പന്തില്‍ 15 റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. രോഹിത് പുറത്തായതിന് പിന്നാലെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ക്രിസ് ജോര്‍ദ്ദാനെ പുള്‍ ചെയ്യാന്‍ ശ്രമിച്ച് കഴിഞ്ഞ മത്സരത്തിലെ ഹീറോ ഈഷാന്‍ കിഷന്‍(4) ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി.

കരകയറ്റി പന്തും കോലിയും

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് റിഷഭ് പന്തും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു, 24/3ല്‍ നിന്ന് ഇന്ത്യയെ ഇരുവരും ചേര്‍ന്ന് 64ല്‍ എത്തിച്ചെങ്കിലും കോലിയുമായുള്ള ധാരണപ്പിശകില്‍ പന്ത്(20 പന്തില്‍ 25) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നീടെത്തിയ ശ്രേയസ് അയ്യര്‍(9) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ മാര്‍ക്ക് വുഡിന്‍റെ മൂന്നാം ഇരയായി പുറത്തായി. 

അടിതെറ്റാതെ കോലി

ഒരറ്റത്ത് വിക്കറ്റുകള്‍ നിലം പൊത്തുമ്പോഴും അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് വിരാട് കോലി നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യയെ 156 റണ്‍സിലെത്തിച്ചത്. 37 പന്തില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയിലെത്തിയ കോലി അവസാന അഞ്ചോവറില്‍ ഹര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം 69 റണ്‍സടിച്ചു കൂട്ടി. ഇതില്‍ ഹര്‍ദ്ദികിന്‍റെ സംഭാവന വെറും 17 റണ്‍സായിരുന്നു.


ഇരുവരും ചേര്‍ന്ന് 25 പന്തില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ അതില്‍ ഹര്‍ദ്ദിക്കിന്‍റെ സംഭാവന 10 റണ്‍സായിരുന്നു. കോലിക്കൊപ്പം അടിച്ചു തകര്‍ക്കാന്‍ പാടുപെട്ട ഹര്‍ദ്ദിക് 15 പന്തില്‍ 17 റണ്‍സെടുത്ത് അവസാന പന്തില്‍ പുറത്തായി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനാറാം ഓവറില്‍ 13 റണ്‍സടിച്ചാണ് ഇന്ത്യയുടെ സ്കോറിംഗ് ഗിയര്‍ മാറ്റിയത്. ക്രിസ് ജോര്‍ദ്ദാന്‍റെ അടുത്ത ഓവറില്‍ 14ഉം  മാര്‍ക്ക് വുഡ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 17ഉം റണ്‍സടിച്ചു. ആര്‍ച്ചറെ സിക്സ് അടിച്ച് ഹര്‍ദ്ദിക് പാണ്ഡ്യയും കോലിക്ക് പറ്റിയ പങ്കാളിയായതോടെ പത്തൊമ്പാതാം ഓവറിലും 11 റണ്‍സ് പിറന്നു. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സാണ് ഇന്ത്യ നേടിയത്.

ടോസില്‍ ഭാഗ്യം കൈവിട്ട് വീണ്ടും കോലി

നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പേസ് ബൗളര്‍ ടോം കറന് പകരം മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് ടീമിലെത്തി.

സൂര്യകുമാറിന്‍റെ നിര്‍ഭാഗ്യം

രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റവുമായാണ് ഇന്ത്യയും ഇന്നിറങ്ങിയത്. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ടീമിലെത്തിയ സൂര്യകുമാര്‍ യാദവിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓരോ മത്സരം വീതം ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയാണ്.

India (Playing XI): Rohit Sharma, KL Rahul, Ishan Kishan, Virat Kohli(c), Rishabh Pant(w), Shreyas Iyer, Hardik Pandya, Washington Sundar, Shardul Thakur, Bhuvneshwar Kumar, Yuzvendra Chahal

England (Playing XI): Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Ben Stokes, Sam Curran, Chris Jordan, Jofra Archer, Adil Rashid, Mark Wood

click me!