ജസ്‌പ്രീത് ബുമ്രയും ഇശാന്ത് ശര്‍മ്മയും തിരിച്ചെത്തിയിട്ടും അശ്വിന്‍ പന്തെടുത്തിട്ടും ടീം ഇന്ത്യ ആദ്യ ബ്രേക്ക്‌ത്രൂവിനായി കാത്തിരിക്കുകയാണ്.
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ തുടക്കം ക്ഷമയോടെ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ 17 ഓവറില്‍ 45/0 എന്ന നിലയിലാണ്. സാഹസിക ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ കരുതലോടെയാണ് ഓപ്പണര്‍മാരായ റോറി ബേണ്‍സും(19*) ഡൊമിനിക് സിബ്ലിയും(24*) ബാറ്റ് ചെയ്യുന്നത്.
അതേസമയം ജസ്‌പ്രീത് ബുമ്രയും ഇശാന്ത് ശര്‍മ്മയും തിരിച്ചെത്തിയിട്ടും അശ്വിന്‍ പന്തെടുത്തിട്ടും ടീം ഇന്ത്യ ആദ്യ ബ്രേക്ക്‌ത്രൂവിനായി കാത്തിരിക്കുകയാണ്. ഒരു റണ്‍സില്‍ നില്‍ക്കേ ബുമ്രയുടെ പന്തില്‍ ബേണ്‍സിനെ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് വിട്ടുകളഞ്ഞു. മത്സരത്തില്‍ ബുമ്രയുടെ ആദ്യ പന്തായിരുന്നു ഇത്.
എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ രണ്ട് സ്‌പിന്നർമാരും രണ്ട് പേസര്‍മാരും ഒരു സ്‌പിന്‍ ഓള്‍റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിനും ഷഹ്‌ബാസ് നദീമുമാണ് സ്‌പിന്നര്‍മാര്‍. നദീമിന്‍റെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. വാഷിംഗ്‌ടണ്‍ സുന്ദര്‍ ഓള്‍റൗണ്ടറായി ഇടം നിലനിര്‍ത്തിയപ്പോള്‍ പേസര്‍മാരായി ഇശാന്ത് ശര്‍മ്മയും ജസ്‌പ്രീത് ബുമ്രയും തിരിച്ചെത്തി. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ജോ ബേണ്‍സ് എന്നിവര്‍ ഇംഗ്ലണ്ട് നിരയിലും മടങ്ങിയെത്തി.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, ഷഹ്‌ബാസ് നദീം.
ഇംഗ്ലണ്ട് ടീം: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്പ്, ജോസ് ബട്ട്‌ലര്‍, ഡൊമിന് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീ, ജയിംസ് ആന്‍ഡേഴ്‌സണ്‍
ഓസ്‌ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ശ്രീലങ്കയെ തോൽപിച്ചാണ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികൾ ആരെന്ന് നിശ്ചയിക്കുന്ന പരമ്പരയാണിത്.