
ഓക്‌ലന്‍ഡ്: ടി20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തില്‍ ഏകദിന പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യ ആദ്യ മത്സരത്തിലെ തോല്‍വിയോടെ സമ്മര്‍ദ്ദത്തിലാണ്. ഇനിയൊരു തോല്‍ പരമ്പര നഷ്ടമാക്കുമെന്ന തിരിച്ചറിവിലാണ് ഇന്ത്യ നാളെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യമത്സരത്തില്‍ അമ്പേ പാളിപ്പോയ ബൗളിംഗ് നിരയില്‍ അഴിച്ചു പണിയുണ്ടാവുമെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.
ഓപ്പണിംഗില്‍ മായങ്ക് അഗര്‍വാള്‍-പൃഥ്വി ഷാ സഖ്യം തന്നെ തുടരും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട തുടക്കം നല്‍കിയ ഇരുവര്‍ക്കും വലിയ സ്കോര്‍ നേടാനായിരുന്നില്ല. വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരെത്തും. കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലിറങ്ങുമ്പോള്‍ ആറാമനായി കേദാര്‍ ജാദവിനെ നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങാന്‍ തീരുമാനിച്ചാല്‍ ആറാമനായി കേദാറിന് പകരം രവീന്ദ്ര ജഡേജ എത്തും.
അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുകയാണെങ്കില്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും അന്തിമ ഇലവനില്‍ കളിക്കും. എന്നാല്‍ ഈഡന്‍ പാര്‍ക്കിലെ ചെറിയ ഗ്രൗണ്ടില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങുക എന്ന റിസ്ക് ഏറ്റെടുക്കാന്‍ കോലി തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്. പേസര്‍മാരായി മുഹ്ഹമദ് ഷമിയും ജസ്പ്രീത് ബുമ്രയും തുടരുമ്പോള്‍ മൂന്നാം പേസറായി ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം നവദീപ് സെയ്നി അന്തിമ ഇലവനിലെത്തും. കുല്‍ദീപിന് പകരം ചാഹലിനെ കളിപ്പിച്ച് കേദാര്‍ ജാദവിനെ ടീമില്‍ നിലനിര്‍ത്താനുള്ള സാധ്യതയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!